Sunday, March 11, 2012

അനുഭവങ്ങളെ ഭാഗിക്കുമ്പോള്‍

ഭാഗം ഒന്ന്.


ഉച്ചവെയില്‍ കാരണം ചൂടേറിയ
കാറ്റ്, നെറ്റിതടത്തില്‍
വിയര്‍പ്പുതുള്ളികള്‍ക്ക് ജന്മമേകുമ്പോള്‍
ഞാന്‍ യാത്ര തുടങ്ങട്ടെ..

പക്ഷെ,
എനിക്കൊന്നുമറിയില്ല .
അറിയാത്തതിനു സമാധാനമേകുവാന്‍
എന്നുമുണ്ടായിരുന്നത് പോലെ,
ഇന്ന് നീയെന്നടുത്തില്ല.

'കണ്ണുകളില്‍ കവിത വിരിയുമെന്ന്'
കവികളില്‍ പലരും പാടി.
പക്ഷെ, നിന്റെ മിഴികള്‍ക്ക്
മിഴിവേകുന്ന ഭാവമേതെന്ന്
നിര്‍വചിക്കുവാന്‍
ഞാനിന്നും പരാജയപ്പെടുന്നു.

നിന്റെ കണ്ണുകള്‍ തുറക്കുമ്പോള്‍
നീല ജലാശയം ഞാന്‍ കാണുന്നു.
നീണ്ട ഒറ്റയടിപ്പാതയും
നിലാവിന്റെ നിറവും എനിക്ക് കാണാം
നിഴലുകളില്ലാതെ.

വീണാ തന്ത്രികള്‍ കാവലാളാകുന്ന
ആ മിഴികള്‍ പതിയെ അടയുമ്പോള്‍
എന്റെ മുന്നിലിരുട്ടു ബാക്കി.
എനിക്ക് പേടിയാകും

അന്നേരം,
നിന്റെ ഓര്‍മകളുടെ
സുഗന്ധവും പേറിയെത്തുന്ന
കാതരയായ കാറ്റെന്നെ തഴുകുമ്പോള്‍
ഉണരുന്ന എനിക്ക് കണിയാകുന്നത്
വെള്ളി വെളിച്ചത്തില്‍
നിന്റെ പുഞ്ചിരി...........


ഭാഗം രണ്ട്

ചൊല്ലിക്കൊടുത്ത മനസും
കല്‍പ്പിച്ചു ഉറപ്പിച്ച വരികളും
ഉറക്ക ചടവുള്ള കണ്ണുകളുമായ്‌
ഞാന്‍...!

ഇവിടെയെനിക്കൊന്നും എതിരല്ല
നീയോ, നിന്റെ നിഴലോ,
നിന്നോര്‍മ്മകളുടെ ഭാരം
തലച്ചുമടാക്കിയ
കാറ്റിന്റെ സീല്‍ക്കാരമോ..,
ഒന്നും;
അരണ്ട വെളിച്ചമുള്ള
ഈ കള്ളിമുള്‍ പാതയില്‍
എന്നെ തടയുന്നില്ല.

പകരം
അവയെന്നോട് സഹതപിക്കുന്നു.

ചുടല പറമ്പുകളിലെ
മുക്കാലും കത്തിയെരിഞ്ഞ
വിറകു കൊള്ളിയും, ഞാനും
തുല്യര്‍
മിക്കപ്പോഴും സ്വപ്നങ്ങളെയും
ചിലപ്പോള്‍ നഷ്ടങ്ങളെയും
ഞങ്ങള്‍ എരിച്ചു കളയുന്നു
ചാമ്പലാക്കുന്നു

നിനക്കറിയുമോ?
ഇന്ന് ഞാന്‍ കാണുന്ന
നിലാവിന്റെ നിറം കറുപ്പ്.
അന്നെന്റെ വിയര്‍പ്പു ഒപ്പിയ
കാറ്റ്, കാലങ്ങള്‍ക്കിപ്പുറം
ഇന്നെന്നെ കുത്തി നോവിക്കുന്നു,
കരയിപ്പിക്കുന്നു.

അതെ;
അന്ന് നിന്റെ സുഗന്ധം
പേറി വന്ന അതെ കാറ്റ്.

ഇന്നും ഞാന്‍ ഉറങ്ങുന്നതു
ഇരുട്ടിലാണ്.
ഉണര്‍ന്നു കണ്ണും തിരുമ്മി
എണീക്കുമ്പോഴും
ഇരുട്ടെന്ന വ്യത്യാസം മാത്രം.
അതും
കറുത്ത് കട്ട പിടിച്ച ഇരുട്ട്...!

Wednesday, March 7, 2012

രവി ബോംബെ





സംഗീത സംവിധായകന്‍ രവി ബോംബെ അന്തരിച്ചു.

രവി ശങ്കര്‍ ശര്‍മ എന്ന  രവി ബോംബെ (ബോംബെ രവി) 1926 മാര്‍ച്ച്‌ 3 - നു ഡല്‍ഹിയില്‍ ആണ് ജനിച്ചത്‌. നിരവധി ഹിന്ദി, മലയാളം സിനിമകള്‍ക്ക്‌ അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്.
മലയാളികളുടെ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ ഓര്‍മ പെയ്യിക്കുന്ന നിരവധി ഈണങ്ങളുടെ സൃഷ്ടാവാണ് അദ്ദേഹം. കൂടുതലും മോഹന രാഗത്തില്‍ കേന്ദ്രീകൃതമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. ഹരിഹരന്‍ - എം.ടി ടീമിന്റെയൊപ്പം കൂടുതലും നിലയുറപ്പിച്ച രവി ബോംബെ, എന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ചാണ് വിട വാങ്ങിയത്.

രവി ബോംബെ സംഗീതം പകര്‍ന്ന മലയാള സിനിമകള്‍:
പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, സുകൃതം, ഗസല്‍, സര്‍ഗം, പാഥേയം, ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍, മനസില്‍ ഒരു മഞ്ഞുതുള്ളി, മയൂഖം.

രവി ബോംബെ എന്ന മാന്ത്രികന്റെ ഒപ്പ് പതിഞ്ഞ ചില ഗാനങ്ങള്‍
# സാഗരങ്ങളേ പാടി, പാടി ഉണര്‍ത്തിയ...
# മഞ്ഞള്‍ പ്രസാദവും, നെറ്റിയില്‍ ചാര്‍ത്തി.. 
# ആരെയും ഭാവഗായകനാക്കും
# നീരാടുവാന്‍, നിളയില്‍ നീരാടുവാന്‍....
# ഇന്ദുലേഖ കണ്‍ തുറന്നു...
# കളരി വിളക്കു തെളിഞ്ഞതാണോ...
# ഇന്ദുപുഷ്പം ചൂടി നില്‍ക്കും...
# ഇന്ദ്ര നീലിമയോലും ....
# ഇശല്‍ തേന്‍കണം..
# അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍...
# ചന്ദനലേപ സുഗന്ധം...
# ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്...
# ചുമരില്ലാതെ, ചായങ്ങളില്ലാതെ....

ലിസ്റ്റ് തീരുന്നില്ല..
മലയാളികളെ മോഹന രാഗത്തിന്റെ നിളയില്‍ നീരാടിച്ച രവി ബോംബെ എന്ന സംഗീതസാമ്രാട്ടിനു ആദരാഞ്ജലികള്‍...

തടയണ...!

ഒരിക്കല്‍ നാം തണലിനായി കൊതിക്കും,
വെള്ളത്തിനായ്‌ കേഴും.
അന്നീ ഭൂമി, അതുണ്ടെങ്കില്‍,
തുരന്നു മാന്തി,
പണ്ടെങ്ങോ മറവു ചെയ്ത മരങ്ങളുടെ
അസ്ഥികള്‍, തോണ്ടിയെടുത്തു തടയണ പണിയാം.
എങ്ങാനും മഴ പെയ്താല്‍.....
വെള്ളം ഒഴുകിയാല്‍.......
തടഞ്ഞു നിര്‍ത്തി, കോരിക്കുടിച്ച്, ദാഹം തീര്‍ക്കാം.
അതിനിപ്പോഴേ സ്വപ്നം കാണാം...!

Monday, March 5, 2012

ഡിസംബറിന്റെ നഷ്ടം!


ഡിസംബറിന്റെ പുലരികള്‍ എനിക്കിഷ്ടമായിരുന്നു.

മറ്റു ദിവസങ്ങളില്‍ സൂര്യന്റെ പ്രഭാത കിരണങ്ങള്‍ക്ക് ചൂടെറും വരെ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിയിരുന്ന ഞാന്‍ പക്ഷെ ഡിസംബറിന്റെ പ്രഭാതങ്ങള്‍ നഷ്ടപെടാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ ദിനാരംഭങ്ങളില്‍ ഇരു വശങ്ങളും കാറ്റാടി മരങ്ങളും മുളംകൂട്ടങ്ങളും നിരന്നു നിന്നിരുന്ന മന്പാതയില്‍ കൂടി പ്രകൃതിയുടെ അനുഭൂതി ദായകമായ സംഗീതവും ശ്രവിച്ചു ഞാന്‍ നടക്കുമായിരുന്നു.തലേന്ന് രാത്രിയിലെ തണുപ്പേറിയ മൃദുലമായ കാറ്റില്‍ കൊഴിഞ്ഞു വീണ ഇലകള്‍ക്കും പൂക്കള്‍ക്കും നോവല്‍ എല്ക്കാതെ വേഗം കുറഞ്ഞ കാലടികളാല്‍ നടന്നു അവയോട് സംവദിച്ചിരുന്നു. രാവിലെ ഉണര്‍ത്തു പാട്ട് പാടുന്ന കിളികള്‍ എന്‍റെ കൂട്ടുകാരായി മാറി. ആ ദിവസങ്ങളില്‍ ബാല്യകാലത്തിലെക്കുള്ള മടങ്ങിപോക്ക് എനിക്ക് സാധ്യമായിരുന്നു. പണ്ടു, കയ്യാലകളില്‍ പറ്റിപിടിച്ചു വളരുന്ന ചെടികളില്‍ തങ്ങി നില്ക്കുന്ന ഇളം കുളിരുള്ള ജലബാഷ്പങ്ങള്‍ ശ്രദ്ധയോടെ മിഴികള്‍ക്കുള്ളിലാക്കിയിട്ടു ഞാന്‍ കരയുകയാണ് എന്ന് പറഞ്ഞു കൂട്ടുകാരെ പറ്റിക്കുകയും ചിലപ്പോള്‍ അവരാല്‍ പറ്റിക്കപ്പെടുകയും ചെയ്ത നാളുകള്‍. പക്ഷെ കാലങ്ങള്‍ക്കിപ്പുറം ഈ പ്രഭാത സവാരികള്‍ക്ക് എന്‍റെ നിഴല്‍ പോലും കൂട്ടുണ്ടായിരുന്നില്ല.

എന്നാലിന്ന് ഞാന്‍ ഡിസംബറിന്റെ പുലരികള്‍ ഇഷ്ട്ടപെടുന്നില്ല . അതിനു കാരണമുണ്ട് . കഴിഞ്ഞ ഡിസംബറും ഞാന്‍ കൊതിച്ചിരുന്ന, സ്വപ്നം കണ്ടിരുന്ന പുലരികള്‍ എനിക്ക് സമ്മാനിച്ചിരുന്നു. ആ പുലരികളില്‍ ഒന്നിലാണ് എന്റെ പ്രിയ സുഹൃത്ത് ജീവിതത്തിന്റെ അവസാന അദ്ധ്യായവും എഴുതി തീര്‍ത്ത്‌ മഷിയുണങ്ങാത്ത പേനയുമായി ഈ ലോകത്തിന്റെ പടിപ്പുരയ്ക്കു വെളിയിലേക്ക് കല്‍പ്പടവുകളിറങ്ങി നടന്നു പോയത്.... ഡിസംബര്‍ എന്നോട് കാണിച്ച അനീതി.....!

ഓ! ഞാന്‍ പറയാന്‍ മറന്നു . എന്റെ സുഹൃത്തിനെ കുറിച്ചു. തലയില്‍ അനുസരിക്കാത്ത മുടികളും , കുറ്റി മീശയും , എപ്പോഴും വിഷമം മാത്രം നിഴലിക്കുന്ന വെള്ളാരം കല്ലുകള്‍ പോലെയുള്ള കണ്ണുകളും , അവന് ഒരു പ്രത്യേക ആകര്‍ഷണം നല്‍കിയിരുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ മനസ്സില്‍ സ്ഫടികം പോലെ സൂക്ഷിച്ചിരുന്ന ഒരു പ്രേമബന്ധം താഴെ വീണു ചിന്നി ചിതറിയത് വേദനയോടെ അംഗീകരിച്ച എന്റെ പ്രിയ കൂട്ടുകാരന്‍. ആ സംഭവത്തിനു ശേഷമാണെന്ന് തോന്നുന്നു , സ്വതേ പ്രകാശം പരത്തിയിരുന്ന അവന്റെ കണ്ണുകള്‍ക്ക്‌ മേല്‍ വിഷാദത്തിന്റെ സ്ഥായിയായ ഭാവം കാര്‍മേഘം പോലെ വന്നു മൂടിയത്. കാലം പിന്നിടുമ്പോള്‍ അതിന്റെ തീവ്രത കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല.



പൊതുവെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ചിന്തകള്‍ പലപ്പോഴും ഒരുപോലെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ വ്യത്യസ്തരായിരുന്നു. ഇരു ധ്രുവങ്ങളില്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ സ്വപ്നങ്ങള്‍ക്ക് വെവ്വേറെ വര്‍ണങ്ങളാണ് ചാലിച്ചത്. ഞങ്ങളുടെ ചിന്തകളും വേറിട്ടതായിരുന്നു. പ്രേമം ദൈവികമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ കാഴ്ചപ്പാടില്‍ പ്രേമം പൈശാചികമായിരുന്നു.


"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗ താളം ,
നീയെനിക്കെന്നുടെ ആത്മ മോഹം,
നിന്‍ ചിരിയെന്നുടെ വെന്പുലരി ,
നിന്നോര്‍മ്മ എനിക്കെന്നും ജീവവായു"


നാല് രാവുകളും പകലുകളും നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ , എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി , വളരെയധികം വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം എഴുതിയുണ്ടാക്കിയ ഈ നാലുവരി കവിത ഒരിക്കല്‍ മടിച്ചു മടിച്ചു ഞാനവനെ കാണിച്ചു. പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചുവന്ന സന്ധ്യാ ദീപവും നോക്കി എന്തൊക്കെയോ സ്വപ്നം കണ്ടിരുന്ന അവന്‍ അത് വാങ്ങി വരികളില്‍ കൂടി കണ്ണോടിച്ചു. പൊതുവെ വിഷമ ഭാവം മുറ്റി നിന്നിരുന്ന ആ കണ്ണുകളില്‍ ക്രൂരമായ ഒരു സങ്കടം നിഴലിക്കുന്നത് ഭീതിയോടെ ഞാന്‍ കണ്ടു. യാതൊരു ദാക്ഷിണ്യവും കൂടാതെ ആ നാലുവരി കവിതയടങ്ങിയ പേപ്പര്‍ വലിച്ചു കീറി അവനത് കാറ്റില്‍ പറത്തി. ഒരു ഇരയെ കിട്ടാന്‍ കാത്തിരുന്നത് പോലെ ചിതറിപ്പോയ എന്റെ സൃഷ്ടിയെയും കൊണ്ടു ദൂരെക്ക് പറന്നകന്ന പടിഞ്ഞാറന്‍ കാറ്റിനെ പിടിച്ചു നിര്‍ത്താനാവാതെ നിസഹായനായി ഞാന്‍ നോക്കി നില്‍ക്കെ അവനിങ്ങനെ പറഞ്ഞു..


" പ്രേമം, പ്രേമത്തിനു താളമില്ല. ഉണ്ടെങ്കില്‍ തന്നെ മരണതാളമാണ്. പ്രേമത്തിന്റെ മാളിക ശ്മശാനമാണ് . ചുടല പറമ്പിലെ തീയില്‍ പ്രേമവും അതിന്റെ വക്താക്കളും എരിഞ്ഞടങ്ങും. എനിക്ക് പുച്ച്ചമാണ് , പ്രേമത്തെയും പ്രേമിക്കുന്നവരെയും. ഈ ലോകത്തില്‍ യുദാസിനെക്കാള്‍ ഞാനവരെ വെറുക്കുന്നു".


പിന്നെയും അവന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ പരിക്ഷീണനായ എന്റെ സുഹൃതിനേം താങ്ങി പിടിച്ചു മലയടിവാരത്തില്‍ കൂടി മടങ്ങവേ എന്റെ കാതിലവന്‍ മന്ത്രിച്ചു....


"കൂട്ടുകാരാ, നീ ഒരാളെയും പ്രേമിക്കരുത്. തകരും , തീര്ച്ചയായും തകരണം. എരിതീയില്‍ വെന്തടങ്ങുന്ന രണ്ടു ഈയാം പാറ്റകളായി നിങ്ങള്‍ മാറും..!"
പക്ഷെ ദുരന്ത പ്രണയകഥയിലെ നായകന്റെ ആപ്തവിലാപങ്ങളായി മാത്രം കണ്ടു ഞാനത് തള്ളിക്കളഞ്ഞു.



മറ്റൊരിക്കല്‍ ലോകത്തില്‍ വെച്ചേറ്റവും സുന്ദരികളെ കാണുന്നതെവിടെ എന്നതിനെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രഭാതാരാധനയും കഴിഞ്ഞു കയ്യിളിലത്താളില്‍ ഭഗവാന്റെ പ്രസാദവും നെറ്റിയില്‍ ചന്ദന കുറിയുമായി അമ്പലത്തിന്റെ പടവുകളിറങ്ങി വരുന്ന പെണ്‍കുട്ടികളില്‍ അലൌകികമായ സൌന്ദര്യം ഞാന്‍ ദര്ശിച്ചപ്പോള്‍ അവന്‍ അതിനെ എതിര്‍ത്തു. ഞായറാഴ്ച കാലത്തു തലയില്‍ നേര്ത്ത ശിരോവസ്ത്രവും ധരിച്ചു റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കൂടി അരിച്ചിറങ്ങുന്ന സൂര്യ കിരണങ്ങളുടെ ചൂടും ഏറ്റു പള്ളിമെടയിലേക്ക് നടക്കുന്ന ക്രിസ്ത്യാനി പെണ്‍കുട്ടികളില്‍ അവന്‍ സൌന്ദര്യം കണ്ടെത്തി.



ഞാന്‍ പറഞ്ഞില്ലേ, വ്യതാസങ്ങളുടെ പ്രതീകങ്ങള്‍ ആയിരുന്നു ഞങ്ങള്‍. രണ്ടു പേരെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നതും ഇതേ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ആയിരുന്നു. അതൊരിക്കലും ആടാനോ അടരാനോ ഞങ്ങള്‍ സമ്മതിച്ചില്ല. അങ്ങനെയുള്ള എന്റെ സുഹൃത്തിനെയും കൂട്ട് പിടിച്ചാണ് കഴിഞ്ഞ വര്ഷം തനിയെ വന്ന ഡിസംബര്‍ മടങ്ങിയത്. ഇവിടെ രംഗബോധമില്ലാത്ത കോമാളിയായ്‌ എന്റെ പ്രിയപ്പെട്ട ഡിസംബര്‍ , നീ മാറുകയായിരുന്നു.........!!!!!!!!



ആര്ക്കും വേണ്ടി കാത്തു നില്‍ക്കാതെ ദിനരാത്രങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. അവന്റെ വേര്പാട് സൃഷ്ടിച്ച ശൂന്യതയില്‍ നിന്നു വെളിയിലരങ്ങാന്‍ ഞാന്‍ കുറെ ശ്രമിച്ചു. 


അന്നെന്റെ കവിതയടങ്ങിയ കടലാസ് കീറി കാറ്റില്‍ പറത്തി അവന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാനൊരു വെല്ലുവിളിയായ് സ്വീകരിച്ചു. ഞാനുമൊരു പെണ്‍കുട്ടിയെ പ്രണയിക്കുവാന്‍ ആരംഭിച്ചു. പ്രണയം എന്നതിലുപരി ആരാധന എന്ന വാക്കാണ്‌ കൂടുതല്‍ ചേരുക. അവളുടെ മനസിലെന്താണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അറിയാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ കൂട്ടുകാരന്റെ മുന്‍പില്‍ ഒരു തവണയെങ്കിലും ജയിക്കണം . അത് മാത്രമായിരുന്നു എന്റെ മനസ്സില്‍.
അവള്‍ സുന്ദരിയായിരുന്നു. പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ വാദിച്ചത് പോലെ നെറ്റിയില്‍ ചന്ദന കുറിയോ, തലയില്‍ ശിരോ വസ്ത്രമോ ഇല്ലായിരുന്നു. എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി നാല് വരി കവിതയെഴുതാന്‍ നാല് നാളെടുത്ത ഞാന്‍ പുതിയ പ്രണയിനിയെ പറ്റി ദിനം തോറും കവിതയെഴുതിക്കൊണ്ടിരുന്നു. ഭ്രമകല്‍പ്പനയുടെ ച്ചുഴികള്‍ക്കുള്ളില്‍ അകപ്പെട്ടു പോയ മനസ് യാഥാര്‍ത്ഥ്യത്തിന്റെ തീരത്ത് നിന്നു ഏറെ അകന്നു കഴിഞ്ഞിരുന്നു. വര്‍ത്തമാന കാലത്തിന്റെ ചൂളം വിളികേട്ടു ഞാന്‍ ഉണര്‍ന്നപ്പോഴേക്കും , ഞാന്‍ എന്നിലെ എന്നെ ഉണര്‍ത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപ്പോഴേക്കും എന്റെ സ്വപ്നങ്ങളിലെ നിശാഗന്ധി കൊഴിഞ്ഞിരുന്നു. എന്നെ ഏറെ നാള്‍ ഉന്മത്തനാക്കിയ ആ സുഗന്ധത്തിനും തീവ്രത കുറഞ്ഞിരുന്നു.


 അങ്ങനെ എന്റെ കൂട്ടുകാരന്‍ പറഞ്ഞതു പോലെ എന്റെ പ്രേമവും അതിലെ കഥാപാത്രങ്ങളും അവയുടെ സ്വപ്നങ്ങളും ചുടല പറമ്പിലെ തീയില്‍ വീണു വെന്തു വെണ്ണീറായി.



ഒടുവില്‍ അനിവാര്യമായ അവസാനം വന്നു ചേര്ന്ന ദിവസം, ഞാനെഴുതിയ കവിതകളെല്ലാം കൂട്ടിയിട്ട്‌ കത്തിച്ചു ആ ചാരം വളമാക്കി ഒരു റോസാ ചെടി നട്ടു. എന്നിട്ട് അടുത്ത ഡിസംബര്‍ വരുന്നതും നോക്കി കാത്തിരുന്നു. പഴയതു പോലെ തണുത്ത പ്രഭാതങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. പകരം എന്റെ പ്രേമം ചുട്ടെരിച്ചു ആ ചാരം വളമാക്കിയ പനിനീര്‍ ചെടിയില്‍ നിന്നും പാതി വിടര്‍ന്ന ഒരു റോസാ പുഷ്പം അടര്‍ത്തി, അവനെ അടക്കം ചെയ്ത മാര്‍ബിള്‍ ശിലക്ക് മുകളില്‍ വെച്ചു എന്റെ പരാജയം സമ്മതിക്കുവാന്‍ വേണ്ടി മാത്രം.......................!

Friday, March 2, 2012

നരേന്ദ്രന്‍ നായര്‍ - പുതിയ NSS പ്രസിഡന്റ്‌

"പിഎന്‍ നരേന്ദ്രനാഥന്‍ നായര്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു."

വളരെ സന്തോഷം തോന്നി, ഈ വാര്‍ത്ത‍ കണ്ടപ്പോള്‍...

വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടി, ഈ അടുത്ത കാലത്ത് നരേന്ദ്രന്‍ സാറിനെ കാണുവാനുള്ള ഒരു അവസരം ഉണ്ടായി. പത്തനംതിട്ട നഗരത്തില്‍ കൂടി കുറച്ചു കറങ്ങേണ്ടി വന്നെങ്കിലും, ഒടുവില്‍  വീട് കണ്ടു പിടിച്ചു എത്തുമ്പോഴേക്കും, നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന സമയം അതിക്രമിച്ചിരുന്നു. എവിടെയോ യാത്ര പുറപ്പെടാനുള്ള തിരക്കിലായിരുന്നു അദ്ദേഹം. ഞങ്ങള്‍ മൂന്നു പേരില്‍ ഒരാള്‍ മാത്രമാണ് അദ്ദേഹത്തിനെ മുന്‍പ് കണ്ടിട്ടുള്ളതെങ്കിലും, ഹൃദ്യമായ സ്വീകരണമായിരുന്നു. യാത്രയ്ക്കുള്ള തയാറെടുപ്പിനിടയിലും, യാതൊരു മുഷിവും കൂടാതെ അദ്ദേഹം കാര്യം അന്വേഷിച്ചു. 

കൂട്ടത്തില്‍ ഏറ്റവും പ്രായം കുറവുള്ള ആള്‍ ഞാനായിരുന്നതിനാല്‍, സ്വീകരണ മുറിയുടെ വാതിലിന്നരികിലായി ഞാന്‍ നിന്നു. "വരൂ, ഇരിക്കൂ കുട്ടി!" അദ്ദേഹം പറഞ്ഞു. 'നല്ല പ്രയോഗം', ഞാന്‍ മനസിലോര്‍ത്തു. ഒരിക്കല്‍ കൂടി കേള്‍ക്കാനായി, കൂടുതല്‍ വിനയം വരുത്തി ഞാന്‍ അവിടെ തന്നെ ഒതുങ്ങി നിന്നു. "ഇരിക്കൂ കുട്ടി..." അദ്ദേഹം വീണ്ടും പറഞ്ഞു. ഞാന്‍ ഇരുന്നു, മുതിര്‍ന്നവര്‍ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട്. സമയക്കുറവു മൂലം ധൃതിയില്‍ കാര്യം അവതരിപ്പിച്ചു ഞങ്ങള്‍ പോകുവാനായി എഴുന്നേറ്റു. ഒടുവില്‍ നന്ദിയും പറഞ്ഞു ഞങ്ങള്‍ ഇറങ്ങി.

വന്ന കാര്യം നടന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ ഊഷ്മളമായ സ്വീകരണത്തിലും, സാത്വികമായ പെരുമാറ്റത്തിലും എനിക്ക് വളരെ സന്തോഷം തോന്നി. തിരിച്ചു വരുന്ന വഴി, വണ്ടിയിലിരുന്നു മറ്റു രണ്ടു പേര്‍ പറയുന്നുണ്ടായിരുന്നു; അടുത്ത NSS പ്രസിഡന്റ്‌ ഒരു പക്ഷെ നരേന്ദ്രന്‍ സാര്‍ ആയിരിക്കുമെന്ന്. അത് സത്യമായി ഭാവിച്ചു.

അദ്ദേഹത്തിനു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. 

Thursday, March 1, 2012

മഴ


"ഹോ...! ഈ മഴ ഇത്രേം നേരം നീണ്ടു നില്‍ക്കുമെന്ന് ഒരിക്കലും കരുതിയില്ല...." എന്ന ആത്മഗതത്തോടെ കുടിച്ചു തീര്‍ത്ത ചായ ഗ്ലാസ്‌ അയാള്‍ ആ കടയിലെ ബഞ്ചിന്മേല്‍ വെച്ചു. മുക്കാലും എരിഞ്ഞടങ്ങിയ സിഗരട്ട് ഇടതു കയ്യിലെ വിരലുകള്‍ക്കിടയില്‍ അപ്പോഴും വിശ്രമിക്കുന്നുണ്ടായിരുന്നു. അവസാന പുകയും വലിച്ചിറക്കി പുറത്തേക്കു വിട്ടു ഇനിയും കെട്ടടങ്ങാത്ത സിഗരട്ട് കുറ്റി ചാലായി മാറിയ മഴവെള്ളത്തില്‍ വലിച്ചെറിഞ്ഞു വേറൊരു ചായ കൂടി ഓര്‍ഡര്‍ ചെയ്തു.


"ഇതെന്തായാലും തോര്‍ന്നിട്ടെ റൂമിലേക്ക്‌ നടക്കാന്‍ പറ്റുകയുള്ളൂ." അയാള്‍ മനസ്സില്‍ കരുതി. അവിടെ ചെന്നിട്ടും അയാള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. നിശ്വാസ വായുവിനും പോലും പങ്കിന്റെ കണക്കു പറയുന്ന സഹമുറിയന്‍ മാത്രമാണ് അവിടെയുള്ളത്.പിന്നെ നിറയെ മൂട്ടയുള്ള ഒരു ഇരുമ്പു കട്ടിലും.  

പുതിയ ചായയിലെ പത ഒരു പ്രത്യേക താളത്തില്‍ ഊതി മാറ്റി ഒരു കവിള്‍ വലിച്ചു കുടിച്ചു, ആരോടൊക്കെയോ പ്രതികാരം തീര്‍ക്കാനെന്ന വണ്ണം ഇടമുറിയാതെ മഴയെ പെയ്യിക്കുന്ന മാനത്തേയ്ക്ക് അയാള്‍ കുറെ നേരം നോക്കിയിരുന്നു. ഈ മഴത്തുള്ളികള്‍ എന്നെ പോലെ തന്നെയാണ്. ചോദിക്കാനും പറയാനും ആരുമില്ല. പിടി വിട്ടു പോയാല്‍ നേരെ താഴോട്ടു. എവിടെയെങ്കിലും ചെന്ന് വീണാല്‍ പിന്നെ എല്ലാം സ്വന്തം ഇഷ്ടം. എങ്ങോട്ട് വേണമെങ്കിലും പോവാം. ആരും തടയില്ല. ഒരു പക്ഷെ തടഞ്ഞാല്‍ തന്നെ എത്ര നാള്‍. ചിലര്‍ക്ക് ഇഷ്ടമാണ്. മറ്റു ചിലര്‍ക്ക് തീരാ ദുരിതങ്ങളും സമ്മാനിക്കും. ഒടുവില്‍ ഓടി ചാടി കിതച്ചെത്തി സമുദ്രത്തിന്റെ ഏതോ കോണില്‍ പോയൊളിക്കും. എല്ലാം അവിടെം കൊണ്ടാവസാനിക്കും. 

ഈ മഴത്തുള്ളികള്‍ക്കും സ്വന്തമായി ആരെങ്കിലും കാണുമോ. വീട്ടില്‍ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍... അങ്ങനെ ആരെങ്ങിലും... ഉണ്ടെങ്കില്‍ തന്നെ അവരിപ്പോ എവിടെ ആയിരിക്കും. താഴേക്കു വീഴാന്‍ ഊഴവും കാത്തു മുകളില്‍ നില്‍പ്പാണോ. അതോ ഇവര്‍ കുടുംബമായാണോ താഴേക്കു പതിക്കുന്നത്. ആണെങ്ങില്‍ തന്നെ ഇവരെല്ലാം പിന്നീട് കണ്ടു മുട്ടുമോ. ആര്‍ക്കറിയാം.

കവികളെല്ലാം തന്നെ മഴയെ വര്‍ണിച്ചു പാടിയിട്ടുണ്ടല്ലോ. കൂടുതലും പ്രണയത്തിന്റെ വര്‍ണങ്ങളില്‍ ചാലിച്ച്. അങ്ങനെയെങ്കില്‍ മഴയ്ക്ക് പ്രണയം കാണുമോ? ഉണ്ടെങ്കില്‍ ആരോട്? പോകരുതെയു‌ന്നു കണ്ണുകളാല്‍ പറയുന്ന കാമുകിയുടെ കൈവിരല്‍ പതുക്കെ അടര്‍ത്തി മാറ്റിയായിരിക്കുമോ ഇവര്‍ കവികളെ പ്രണയത്തിന്റെ ഭാവന വിരിയിക്കാന്‍ താഴെക്കെത്തുന്നത്. ഇവര്‍ പിന്നീട് തങ്ങളുടെ പാതിജീവനെ കണ്ടെത്തുമോ. സമുദ്രത്തിന്റെ അടിതട്ടിലായിരിക്കുമോ അവര്‍ വീണ്ടും ഒത്തു ചേരുന്നത്? അങ്ങനെയാണെങ്കില്‍ അപ്പോഴേക്കും അവര്‍ മരിച്ചു കാണില്ലേ...?

അങ്ങനെ ചിന്തകളില്‍ കൂടി സഞ്ചരിച്ചു അയാള്‍ മലയോരത്തുള്ള ഒരു നാട്ടിലെത്തി ചേര്‍ന്നു. ഇവിടെ എല്ലാം എനിക്ക് പരിചിതം. തെങ്ങിന്‍ തോപ്പും, പീടികകളും, വയലും, വരമ്പും കടന്നു ശരവേഗത്തില്‍ അയാളുടെ മനസ് നിരവധി പടവുകള്‍ കയറിയാല്‍ മാത്രം എത്തുന്ന പള്ളിമുറ്റത്തെ നെല്ലിമരത്തിന്റെ ചോട്ടില്‍ വിശ്രമിച്ചു. പോകരുതെയെന്നു പറയാന്‍ ഒരു ജോഡി നിറഞ്ഞ കണ്ണുകള്‍ അയാളെ കാത്തു അവിടെയുണ്ടായിരുന്നു. രണ്ടു പേരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ അവര്‍ക്കറിയാമായിരുന്നു, ഈ യാത്ര തങ്ങള്‍ക്കിടയിലെ അകലം കൂട്ടുകയെ ചെയ്യൂ എന്ന്. എങ്കിലും അവര്‍ പിരിയാന്‍ കൂട്ടാക്കിയില്ല. ഞാന്‍ പെട്ടന്ന് തിരിച്ചു വരും എന്ന ആശ്വാസ വാക്ക് പറയാന്‍ അയാള്‍ക്ക്‌ ധൈര്യം ഇല്ലായിരുന്നു.

എന്ത് ഉറപ്പാണ് ഞാന്‍ ഇവള്‍ക്ക് കൊടുക്കേണ്ടത്. അയാള്‍ക്ക്‌ നിശ്ചയം ഉണ്ടായിരുന്നില്ല. ഒടുവില്‍ തങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ കൂടി അസ്തമയ സൂര്യന്റെ നേര്‍ രേഖകള്‍ കടന്നു പോകാന്‍ തുടങ്ങിയപ്പോഴാണ് തനിക്കു പോകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നയാള്‍ക്ക് മനസിലായത്. മടിക്കുത്തില്‍ നിന്നും ഒരു പൊതി അയാള്‍ എടുത്തഴിച്ചു. ഒരു ജോഡി പാദസരങ്ങള്‍...! അത് അയാള്‍ അവളുടെ കാലുകളില്‍ അണിയിച്ചു. അന്നേരം മുഴുവന്‍ അവളുടെ കണ്ണുനീര്‍ ഒരു മഴയായ്‌ അയാളുടെ ശിരസ്സില്‍ പെയ്തു കൊണ്ടേയിരുന്നു..............

"ആ ഗ്ലാസ്‌ ഇങ്ങു തരൂ മാഷേ........." ചായ കടക്കാരന്റെ വാക്കുകളാണ് അയാളെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്..... "ഇവിടെ കുറെ പേര്‍ക്ക് ഇനിയും ചായ കൊടുക്കനുള്ളതാ.... മാഷിനു വേണോ ഇനീം? " ശരിയാണ്. കടയ്ക്കുള്ളില്‍ മോശമല്ലാത്ത തിരക്കുണ്ട്‌. മഴയില്‍ നിന്ന് രക്ഷപെടാന്‍ കയറി നില്‍ക്കുന്നവരാണധികവും. "മതി, ഇനി വേണ്ട..." അയാള്‍ ഗ്ലാസ്‌ മടക്കി കൊടുത്തു.

മഴയുടെ കനം കുറഞ്ഞിട്ടുണ്ട്. അല്‍പ നേരം കൂടി ക്ഷമിച്ചാല്‍ നനയാതെ റൂമിലെത്താം. അയാള്‍ ചുറ്റു പാടും ഒന്ന് നോക്കി. കഷ്ടിച്ച് പത്തു പേര്‍ക്ക് ഇരിക്കാവുന്ന കടയില്‍ ഇപ്പോള്‍ തന്നെ ഡബിള്‍ ആള്‍ക്കാര്‍ ഉണ്ട്. എന്തായാലും നിനച്ചിരിക്കാതെയുള്ള മഴ കാരണം ചായക്കടക്കാരന് കോളായി...!

പെട്ടെന്നാണ്‌ അയാള്‍ അത് ശ്രദ്ധിച്ചത്. ഒരു ജോഡി കണ്ണുകള്‍ തന്നെ തന്നെ നോക്കുന്നു. അതെ......! അതെ കണ്ണുകള്‍........ ഒരിക്കല്‍ തന്നോടു പോകരുതെയെന്നു കെഞ്ചിയ കണ്ണുകള്‍.. അയാള്‍ക്ക്‌ വിശ്വസിക്കാന്‍ സാധിച്ചില്ല. ഇത് അവള്‍ ആവരുതെയെന്നു പ്രാര്‍ത്ഥിച്ചു. ഇല്ല അവള്‍ തന്നെ. അവളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. കപട കാമുകന്റെ മുഖം മൂടി അഴിഞ്ഞു വീഴുകയാണോ. ഇല്ല അവള്‍ക്കയാളെ അങ്ങനെ കാണാന്‍ കഴിയില്ല. ഇതൊന്നും അയാളുടെ തെറ്റല്ലല്ലോ.... ആ കണ്ണുകളിലെ ദുഃഖ ഭാവത്തിനു ഇനിയും ശമനമായില്ലേ. പെട്ടെന്നൊരു കൈ അവളുടെ നോട്ടത്തെ വഴി മാറ്റി. ആരോ അവളെ വിളിക്കുകയാണ്‌. ആരാണയാള്‍.. .. താന്‍ കണ്ടിട്ടില്ല... തങ്ങളുടെ നാട്ടുകാരനുമല്ല.. പിന്നെ.... ഭര്‍ത്താവായിരിക്കും.. അങ്ങനെ തന്നെ ആയിരിക്കണേ... അല്ലെങ്കില്‍ ഇത്ര സ്വാതന്ത്ര്യത്തോടെ അവളുടെ കൈ കടന്നു പിടിക്കുന്നതാര്??.. അതെ ഭര്‍ത്താവ് തന്നെ........... 
അവര്‍ പോവാനിറങ്ങി. ഒരിക്കല്‍ കൂടി അവള്‍ തിരിഞ്ഞു നോക്കി. റോഡിലിറങ്ങി സാരി നനയാതെ അല്പം ഉയര്‍ത്തി പിടിച്ചു അവള്‍ നടന്നകന്നു. ആ പാദസരം വെണ്മ മങ്ങാതെ അപ്പോഴും ആ കാലുകള്‍ക്ക് അലങ്കാരമായി തന്നെ ഉണ്ടായിരുന്നു..................


മഴ തോര്‍ന്നു. അയാളിറങ്ങി റൂമിലേക്ക്‌ നടന്നു....!!!!!!!


പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter