Wednesday, December 15, 2010

ചിന്തകള്‍ പുനര്‍ജനിക്കുവാന്‍

ഇനിയുമൊരുപാട് കാലമെനിക്കെന്റെ
ചിന്തയാം മൊട്ടുകള്‍,
പഴകി പൊളിഞ്ഞയീ മനസിന്‍റെ
മൂലയിലോളിപ്പിച്ചു, വളമിട്ടു,
പിച്ചകം വിരിയിച്ചതിന്‍
സുഗന്ധം പരത്തീടേണം.

അതിനായെനിക്ക് നിന്‍
താങ്ങു വേണം,
കുളിര്‍ തണലു വേണം,
മൃദുലമാം നിന്‍ കൈവിരലു -
കളെന്‍ നെറ്റിയിലമരുമ്പോള്‍
പൊഴിയുന്ന സംഗീത -
ശ്രവണസുഖവും വേണം.

Wednesday, December 1, 2010

അനുഭവങ്ങളെ ഭാഗിക്കുമ്പോള്‍

ഭാഗം ഒന്ന്.


ഉച്ചവെയില്‍ കാരണം ചൂടേറിയ
കാറ്റ്, നെറ്റിതടത്തില്‍
വിയര്‍പ്പുതുള്ളികള്‍ക്ക് ജന്മമേകുമ്പോള്‍
ഞാന്‍ യാത്ര തുടങ്ങട്ടെ..

പക്ഷെ,
എനിക്കൊന്നുമറിയില്ല .
അറിയാത്തതിനു സമാധാനമേകുവാന്‍
എന്നുമുണ്ടായിരുന്നത് പോലെ,
ഇന്ന് നീയെന്നടുത്തില്ല.

'കണ്ണുകളില്‍ കവിത വിരിയുമെന്ന്'
കവികളില്‍ പലരും പാടി.
പക്ഷെ, നിന്റെ മിഴികള്‍ക്ക്
മിഴിവേകുന്ന ഭാവമേതെന്ന്
നിര്‍വചിക്കുവാന്‍
ഞാനിന്നും പരാജയപ്പെടുന്നു.

നിന്റെ കണ്ണുകള്‍ തുറക്കുമ്പോള്‍
നീല ജലാശയം ഞാന്‍ കാണുന്നു.
നീണ്ട ഒറ്റയടിപ്പാതയും
നിലാവിന്റെ നിറവും എനിക്ക് കാണാം
നിഴലുകളില്ലാതെ.

വീണാ തന്ത്രികള്‍ കാവലാളാകുന്ന
ആ മിഴികള്‍ പതിയെ അടയുമ്പോള്‍
എന്റെ മുന്നിലിരുട്ടു ബാക്കി.
എനിക്ക് പേടിയാകും

അന്നേരം,
നിന്റെ ഓര്‍മകളുടെ
സുഗന്ധവും പേറിയെത്തുന്ന
കാതരയായ കാറ്റെന്നെ തഴുകുമ്പോള്‍
ഉണരുന്ന എനിക്ക് കണിയാകുന്നത്
വെള്ളി വെളിച്ചത്തില്‍
നിന്റെ പുഞ്ചിരി...........


ഭാഗം രണ്ട്

ചൊല്ലിക്കൊടുത്ത മനസും
കല്‍പ്പിച്ചു ഉറപ്പിച്ച വരികളും
ഉറക്ക ചടവുള്ള കണ്ണുകളുമായ്‌
ഞാന്‍...!

ഇവിടെയെനിക്കൊന്നും എതിരല്ല
നീയോ, നിന്റെ നിഴലോ,
നിന്നോര്‍മ്മകളുടെ ഭാരം
തലച്ചുമടാക്കിയ
കാറ്റിന്റെ സീല്‍ക്കാരമോ..,
ഒന്നും;
അരണ്ട വെളിച്ചമുള്ള
ഈ കള്ളിമുള്‍ പാതയില്‍
എന്നെ തടയുന്നില്ല.

പകരം
അവയെന്നോട് സഹതപിക്കുന്നു.

ചുടല പറമ്പുകളിലെ
മുക്കാലും കത്തിയെരിഞ്ഞ
വിറകു കൊള്ളിയും, ഞാനും
തുല്യര്‍
മിക്കപ്പോഴും സ്വപ്നങ്ങളെയും
ചിലപ്പോള്‍ നഷ്ടങ്ങളെയും
ഞങ്ങള്‍ എരിച്ചു കളയുന്നു
ചാമ്പലാക്കുന്നു

നിനക്കറിയുമോ?
ഇന്ന് ഞാന്‍ കാണുന്ന
നിലാവിന്റെ നിറം കറുപ്പ്.
അന്നെന്റെ വിയര്‍പ്പു ഒപ്പിയ
കാറ്റ്, കാലങ്ങള്‍ക്കിപ്പുറം
ഇന്നെന്നെ കുത്തി നോവിക്കുന്നു,
കരയിപ്പിക്കുന്നു.

അതെ;
അന്ന് നിന്റെ സുഗന്ധം
പേറി വന്ന അതെ കാറ്റ്.

ഇന്നും ഞാന്‍ ഉറങ്ങുന്നതു
ഇരുട്ടിലാണ്.
ഉണര്‍ന്നു കണ്ണും തിരുമ്മി
എണീക്കുമ്പോഴും
ഇരുട്ടെന്ന വ്യത്യാസം മാത്രം.
അതും
കറുത്ത് കട്ട പിടിച്ച ഇരുട്ട്...!

Thursday, September 30, 2010

IAS കൂട്ടുകാരന്റെ വരവും കാത്ത്!!!

ബ്ലോഗില്‍ പുതിയതായി എന്തെങ്കിലും എഴുതിയിട്ട് നാളുകള്‍ ഏറെയായി. പുനെയിലെ മടുപ്പിക്കുന്ന നഗര സൌന്ദര്യത്തിന്റെ ആലസ്യങ്ങള്‍ നിറഞ്ഞ രാവുകളും പകലുകളും ഓര്‍മ്മയുടെ നേരിപ്പോടിനരുകില്‍ തീ കായുവാന്‍ വിട്ടു, നാടിന്റെ സുന്ദര ശീതള ശാന്തതയുടെ മടിത്തട്ടില്‍ കുടിയേറിയിട്ടു ഇന്നേയ്ക്ക് ആറ് മാസങ്ങള്‍ കൊഴിഞ്ഞിരിക്കുന്നു. ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ പലതും അനുഭവിക്കുവാന്‍ കഴിഞ്ഞു. ഒരു ദിവസമെങ്കില്‍ ഒരു ദിവസം, ജോലി കഴിഞ്ഞു, രാത്രി സ്വന്തം വീട്ടിലെത്താനും, കുളിച്ചു ചോറുമുണ്ട് സുഖമായി കിടന്നുറങ്ങാനും ആഗ്രഹിച്ചിരുന്നു, നടന്നു. സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയ സമയം മുതല്‍ക്കേ മനസ്സില്‍ കൂട് കൂട്ടിയ പെണ്ണിന്റെ കൈ പിടിക്കുവാനും സാധിച്ചു. കടലിലെ ഓളവും മനസ്സിലെ മോഹവും അടങ്ങുകില്ലായെന്നു ഉറക്കെ പാടിയ മഹാകവിയുടെ അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ ചെയ്യുവാനും പറയുവാനും ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഇനിയുമകലെ.

സൌഹൃദങ്ങള്‍ ഒരു പോലെ വിലമതിക്കുകയും ആസ്വദിക്കുകയും ചെയ്യാന്‍ ഇഷ്ട്ടപെടുന്ന ഒരാളെന്ന നിലയില്‍ നിരവധി സുഹൃത്തുക്കള്‍ കൂടി എന്‍റെ friends' list ല്‍ ഇടം നേടി എന്നതും മറ്റൊരു കാര്യം. ജോലിയുമായി കഴക്കൂട്ടത്ത് വന്നിറങ്ങിയപ്പോള്‍ കൂടെ താമസിക്കാന്‍ ഇടം നല്‍കിയ സെജിയും ബാനെര്‍ജിയും, പിന്നെ അവരുടെ സുഹൃദ് വലയത്തിലെ കണ്ണികളും. മനസ്സും ബുദ്ധിയും മടുപ്പിക്കുന്ന കമ്പ്യൂട്ടര്‍ നു മുന്നില്‍ നിന്നുമിറങ്ങി സൌഹൃദത്തിന്റെ ഊഷ്മളതയിലേക്ക് ഊളിയിട്ട രാത്രികള്‍.

കൂട്ടത്തില്‍ ഒരു നാള്‍ പുതിയ ഒരാള്‍ കൂടി റൂമിലേക്ക്‌ വന്നു. ഗോകുല്‍, ജോലി ഇന്‍ഫോസിസില്‍. അപ്പോള്‍ അതിന്റെതായ സ്വാഭാവിക ജാടയും വേലത്തരങ്ങളും പ്രതീക്ഷിച്ച ഞങ്ങളുടെ മുന്നില്‍, മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്നേ ഒരു മാരുതി സെന്‍ കാറില്‍ അവന്‍ വന്നിറങ്ങിയത്, പ്രതീക്ഷകള്‍ അസ്ഥാനത്താക്കാതെ ആയിരുന്നു. താമസം എന്‍റെ മുറിയിലും. പക്ഷെ വന്നിറങ്ങി അര മണിക്കൂറിനുള്ളില്‍, അവന്‍, ഞങ്ങളുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കുക തന്നെ ചെയ്തു. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവന്‍ ഞങ്ങളുടെ ഇടയില്‍ ഒരാളാവുക തന്നെ ചെയ്തു. വല്ലപ്പോഴും വീണു കിട്ടുന്ന മദ്യ രാത്രികളില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു, മദ്യ ലഹരിയിലെ നൃത്ത പാര്‍ടികളില്‍  സ്വയം സംവിധാനം ചെയ്ത ചുവടുകള്‍ അവതരിപ്പിച്ചു ചിരിപ്പിച്ച, ഇന്ത്യയുടെ അഴിമതി നിറഞ്ഞ അന്തരീക്ഷത്തില്‍ മനം മടുത്തു എതിരഭിപ്രായങ്ങള്‍ പറയുന്ന, ഐ ടി  മേഘലയിലെ ജോലിയില്‍ യാതൊരു സംതൃപ്തിയും കണ്ടെത്താതിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു ടെക്കി.

കൂട്ടത്തില്‍ ഒരു നാള്‍ അവന്‍ പറഞ്ഞു, "അളിയാ ഞാന്‍ പോവാടാ...."
"എങ്ങോട്ട്.."
"എനിക്കീ ജോലി മടുത്തു...."
"അത് കൊണ്ട്"
"ഒന്നുകില്‍ resign ചെയ്യണം, അല്ലെങ്കില്‍ long leave എടുക്കണം"
"എന്നിട്ട്"
"എന്നിട്ട്.... സിവില്‍ സര്‍വീസ് കോച്ചിംഗ് ചെയ്യണം..."
ആത്മ വിശ്വാസം സ്ഫുരിക്കുന്ന അവന്‍റെ വാക്കുകള്‍ക്കു മുന്നില്‍ എനിക്ക് മറുപടിയില്ലായിരുന്നു. നിമിഷങ്ങള്‍ കൊഴിഞ്ഞപ്പോള്‍ ഞാന്‍ അവന്‍റെ തീരുമാനം ശരി വെച്ചു ആശംസകള്‍ നേര്‍ന്നു.


ഇന്ന് മനം മടുപ്പിക്കുന്ന software ജോലി മതിയാക്കി അവന്‍ നാട്ടിലേക്ക് വണ്ടി കയറി. അത് പ്രമാണിച്ച് ഇന്നലെ രാത്രിയിലെ മദ്യ ആഘോഷത്തിലും ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. കോമണ്‍വെല്തില്‍ തുടങ്ങി , മീഡിയ , ചൈന വഴി ചന്ദ്രനില്‍ എത്തിയപ്പോഴേക്കും സമയം വെളുപ്പിന് മൂന്ന് മണി കഴിഞ്ഞിരുന്നു. ഇന്ന് രാവിലെ ജോലിക്കിറങ്ങുമ്പോള്‍ അവനോടു യാത്ര പറഞ്ഞു, മനസിലെവിടെയോ ഒരു ചെറിയ വിങ്ങല്‍. രാത്രി വൈകി തിരിച്ചു വന്നപ്പോഴേക്കും അവന്‍ മടങ്ങി.

അന്നേരമാണ് സെജി ഒരു കത്തും കൊണ്ട് വരുന്നത്. "അളിയാ ഇത് അവന്‍ ഇവിടെ എഴുതി വെച്ചിട്ട് പോയതാ, മുട്ടന്‍ സെന്റി ഡയലോഗ് ആണ്". വടിവൊത്ത അക്ഷരത്തില്‍ അവന്‍ കുറിച്ചത് ഇങ്ങനെ വായിക്കാം..

"Guys,
 Time for me to leave. Whether for good or bad, we have to move on... Good things never last long. It is how you cherish those moment that define your happiness. These few months we together were some of the most memorable period of my life. And I am gonna cherish these memories forever.

This is not a good bye mail, but a note of thanks for all the times we were together. Banu, Seji, Prasanth you all rock!! I am so proud to have had you all as my inmates.
There is no adieu as we are yet to part..that day has not yet come..not yet.. not yet.
I will be in touch.

Banu, wish you all the very best for your family life. Do call me on the day so that I can wish you one more time.

Prasanth, thanks for being such a lovely roomie. The way you adjust is just amazing. The way you keep your cool head has won my admiration many a times.

Seji, those talks are the one that I am gonna miss the most. You got a spirit that can be helpful to many. Do let me know when you decide to chase your dream.

Thanks again guys.. Gokul."

പ്രിയ കൂട്ടുകാരാ, നിനക്ക് എല്ലാ വിധ ആശസകളും. IAS പട്ടം നേടി ചുവന്ന ബോര്‍ഡ്‌ വെച്ച കാറില്‍ വരുന്ന ദിനവും കാത്തു ഒരു സംഘം സുഹൃത്തുക്കള്‍.

Sunday, August 15, 2010

സ്വാതന്ത്ര്യ ദിനാശംസകള്‍

വര്‍ഷാവര്‍ഷം ഭാരതീയര്‍ ഓഗസ്റ്റ്‌ 15  കൊണ്ടാടുന്നത് മനസ്സില്‍ നിറഞ്ഞ അഭിമാനത്തോടു കൂടിയാണ്. ഇന്ന് ഭാരതത്തിന്റെ 64 ആം സ്വാതന്ത്ര്യ ദിനമാണ്. ഈ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും നന്മയും സമാധാനവും നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍

Friday, August 13, 2010

തിരിച്ചു വരവുകള്‍

ഓഗസ്റ്റ്‌ 13  രാത്രി സമയം 9:30. പെയ്തു വീഴുന്ന ചാറ്റല്‍ മഴ തുള്ളികള്‍ കാരണം പോറല്‍ ഏല്‍ക്കാതെ പതിയെ ഓഫീസില്‍ നിന്നുമിറങ്ങി വീട്ടിലേക്കുള്ള യാത്രയില്‍. വീട്ടിലെത്തി ടെന്‍ഷനും, കോഡും, ബഗ്സും നിറഞ്ഞ നെടുവീര്‍പ്പിന്റെ ഭാണ്ഡം അഴിച്ചു മാറ്റി ആശ്വാസത്തിന്റെ മുഖം മൂടി എടുത്തണിഞ്ഞപ്പോഴേക്കും സമയം 11 കഴിഞ്ഞിരുന്നു. വിശപ്പിന്റെ വിളിക്ക് പരിഹാരമേകാന്‍ വരുന്ന വഴി വാങ്ങിയ ചപ്പാത്തി പൊതി അഴിക്കാന്‍ തുടങ്ങുമ്പോള്‍ പതിവില്ലാതെ മൊബൈല്‍ ചിലച്ചു.

ചെന്ന് നോക്കുമ്പോള്‍ അനൂപ്‌ എസ് രാജന്‍ എന്ന് എഴുതി കാണിക്കുന്നു. രണ്ടു മാസം മുന്‍പ് മത്തായിയുടെ കല്യാണത്തിന് കണ്ടതാണ്. അതും കഴിഞ്ഞു രാത്രി കുമിളിയില്‍ നിന്നും കൊട്ടാരക്കര വരെയുള്ള മടക്ക യാത്രയില്‍ അവന്‍ കൂട്ടുണ്ടായിരുന്നു. ചുരം ഇറങ്ങുമ്പോഴുള്ള തണുത്ത കാറ്റിനൊപ്പം കോളേജിലെ ചൂടാറാത്ത ഓര്‍മകളും ഞങ്ങള്‍ പങ്കു വെച്ചു. ഒന്ന് രണ്ടു സംഭവങ്ങള്‍ എന്‍റെ ബ്ലോഗില്‍ ഞാന്‍ കുറിച്ചിട്ടുണ്ട് എന്ന് സൂചിപ്പിച്ചപ്പോള്‍, എങ്കില്‍ ഇന്ന് തന്നെ പോയി വായിച്ചു അഭിപ്രായം അറിയിക്കാം എന്നും പറഞ്ഞു പിരിഞ്ഞതാണ്. പിന്നെ ഇപ്പോഴാണ്‌ വിളിക്കുന്നത്‌. ഞാനും വിളിച്ചില്ല, തിരക്കുകള്‍ക്കിടയില്‍ വിട്ടു പോയി.

"ഹാ പറയളിയാ...." ഞാന്‍ കാള്‍ ആന്‍സര്‍ ചെയ്തു.
"ടാ നിന്‍റെ കയ്യില്‍ നമ്മുടെ കോളേജ് ഓണം പരിപാടിയുടെ CD ഉണ്ടോ? 2005 ലെ, നമ്മള്‍ നടത്തിയ പരിപാടിയുടെ."
ഓര്‍മകളുടെ മുനമ്പത്ത് നിന്നും കാതങ്ങള്‍ സഞ്ചരിച്ച എനിക്ക് ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ ഒന്നാലോചിക്കേണ്ടി വന്നു. " ഉറപ്പില്ലെടാ, വീട്ടില്‍ പോയി നോക്കണം; ശനിയാഴ്ച നാട്ടില്‍ പോവുമ്പോള്‍ ഞാനൊന്ന് പരതാം."
"ഓക്കേ, നീ നോക്കിയിട്ട് ഒന്ന് വിളിച്ചു പറയണേ"
"ഞാന്‍ പറയാം. അതൊക്കെ പോട്ടെ ഇപ്പൊ എന്താ പെട്ടന്ന് അതിന്റെ ആവശ്യം" ഞാന്‍ ചോദിച്ചു.
"ഞാന്‍ നിന്‍റെ ബ്ലോഗ്‌ വായിചോണ്ടിരിക്കുകയായിരുന്നു, നീ കോളേജ് ലെ കാര്യങ്ങളൊക്കെ എഴുതിയിരിക്കുന്ന കണ്ടപ്പോ പഴയ cd ഒന്ന് കാണാന്‍ തോന്നി, കുറെ കാലം പുറകോട്ടു സഞ്ചരിച്ച പോലെ തോന്നി."
ഞാന്‍ ചിരിച്ചു, അവന്‍ തുടര്‍ന്ന്.
"എപ്പോഴാടാ ഞാന്‍ നിന്‍റെ ഷര്‍ട്ട്‌ എടുത്തോണ്ട് പോയത്? എന്നിട്ട് ഞാന്‍ നിനക്ക് പപ്പടം തന്നോ? നീ ഇതില്‍ എഴുതിയിരിക്കുന്നത് കണ്ടു"
"അതൊക്കെ വെറുതെ ഒരു എഫെക്റ്റ് വരന്‍ വേണ്ടി കേറ്റിയതാടാ. നീ ക്ഷമി" ഞാന്‍ പറഞ്ഞു.
"ഒരു കുഴപ്പവുമില്ലടാ ....കുറെ നാളായെന്നു തോന്നുന്നു നീ പുതിയതെന്തെങ്കിലും എഴുതിയിട്ട്, എന്തെങ്കിലുമൊക്കെ എഴുതെടെ....അപ്പൊ ശരി, അടുത്ത ആഴ്ച ടോണിയുടെ കല്യാണത്തിന് കാണാം."
ഞാന്‍ മറുപടി ഒരു ചിരിയിലൊതുക്കി ഫോണ്‍ വെച്ചു.

നിരന്തരമായുള്ള സംഭാഷണത്തിനിടയില്‍, എന്‍റെ ഭാവി വാമഭാഗവും പലപ്പോഴും ചോദിച്ചിട്ടുണ്ട് "കുറെ നാളായല്ലോ നിന്‍റെ ബ്ലോഗില്‍ പുതിയത് എന്തെങ്കിലും വന്നിട്ട്" എന്ന്. ശരിയാണ്, പൂനെ യിലെ രണ്ടര കൊല്ലത്തെ ജീവിതം കഴിഞ്ഞു നാട്ടിലേക്ക് വണ്ടി കയറിയിട്ട് ഇപ്പൊ നാല് മാസം കഴിഞ്ഞിരിക്കുന്നു. പുതിയതായിട്ട് എന്തെങ്കിലും തന്നെ ഒന്ന് കുറിക്കാന്‍ സാധിച്ചിട്ടില്ല.

ഇന്ന് രാവിലെ ഓഫീസിലെത്തി അടുത്തെങ്ങും ആരുമില്ല എന്നുറപ്പ് വരുത്തി പതിയെ ഞാനെന്റെ മാറാല പിടിച്ചു തുടങ്ങിയ ബ്ലോഗ്‌ തുറന്നു. സമയം അനുവദിക്കുമ്പോള്‍ ഇനിയും എഴുതണം എന്ന ചിന്തയോടെ ഞാന്‍ എഴുതാന്‍ തുടങ്ങി.

എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍...!

(ടൈറ്റില്‍ കടപ്പാട് - ഏഷ്യാനെറ്റ്‌ ന്യൂസ്‌)

Sunday, March 7, 2010

സോമനാഥ് തിരിച്ചു വരുന്നുവോ?

20 മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ ലോകസഭാ സ്പീക്കെര്‍ സോമനാഥ് ചാറ്റെര്‍ജിയെ സി.പി.എമ്മിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ കാര്യമായ ശ്രമങ്ങള്‍ നടന്നു വരുന്നു.

നഗരവാസികള്‍ക്ക് സ്വീകാര്യനായ പക്വതയുള്ള നേതാവിനെ തേടിയുള്ള അന്വേഷണമാണ്, ആയുധങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങിയ പശ്ചിമ ബംഗാളിലെ സി.പി.എം നേതൃത്വം, തങ്ങള്‍ ഒരിക്കല്‍ കൊട്ടിയടച്ച വാതില്‍ സോമനാഥിന് മുന്നില്‍ വീണ്ടും തുറക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

2008 ജൂലൈ 23 നാണ് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം ലോകസഭാ സ്പീക്കെര്‍ സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സോമനാഥ്‌ പാര്‍ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. പാര്‍ട്ടി പോളിറ്റ് ബ്യൂറോ  യാണ് പുറത്താക്കല്‍ തീരുമാനം കൈക്കൊണ്ടത്. പാര്‍ട്ടിയുടെ ഭരണഘടനാ പ്രകാരം തിരിച്ചെടുക്കല്‍ തീരുമാനം കൈകൊള്ളേണ്ടതും  പോളിറ്റ് ബ്യൂറോ തന്നെയാണ്. പക്ഷെ ഇതിനായി പുറത്താക്കപ്പെട്ടയാള്‍, പാര്‍ടി നിയമ പ്രകാരം, കേന്ദ്ര കമ്മറ്റിയ്ക്ക് കത്തെഴുതി, തന്നെ പാര്‍ടിയില്‍ തിരിച്ചെടുക്കണമെന്ന് രേഖാമൂലം ആവശ്യപ്പെടെണ്ടതുണ്ട്.

സോമനാഥ് ചാറ്റെര്‍ജി ഇത്തരമൊരു ആവശ്യം ഉന്നയിക്കുമോയെന്നു കണ്ടറിയണം.

(കടപ്പാട്/ഉറവിടം : യാഹൂ!)

Tuesday, March 2, 2010

അഴീക്കോട് സച്ചിനെതിരെ ;)

ഫോര്‍വേഡ് ആയി കിട്ടിയ ഒരു എസ്.എം.എസ് സന്ദേശം.

സച്ചിന്റെ ഏകദിന ടബിളിനു എതിരെ അഴീക്കോട് പ്രതികരിക്കുന്നു.

"ഇതൊന്നും വലിയ കാര്യമല്ല, 50 ഓവര്‍ ബാറ്റ് ചെയ്തിട്ടാണ് ഇത്രയും അടിച്ചത്. ബാക്കിയുള്ളവര്‍ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്ക് കളിയ്ക്കാന്‍ അവസരം കിട്ടിയില്ല. 36 വയസായി; ഇപ്പോഴും ഹെല്‍മെറ്റ്‌ വെച്ചാണ് കളിക്കുന്നത്. ഹെല്‍മെറ്റ്‌ വെച്ചാല്‍ എനിക്കും കളിക്കാന്‍ പറ്റും. ബൂസ്ടിന്റെ പരസ്യത്തില്‍ എന്നെയും വിളിച്ചതാണ്, പോയില്ല. എത്രയും പെട്ടന്ന് സച്ചിന്‍ ഹോക്കിയില്‍ നിന്നും വിരമിക്കണം..."

:)

Monday, February 22, 2010

മലയാള സിനിമയോട്

മലയാള സിനിമയ്ക്കെതിരെ, മലയാള സിനിമയിലെ മേലാള കീഴാള വര്‍ഗ വര്‍ണ വിവേചനത്തിനെതിരെ, വ്യക്തികള്‍ക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹമായി മലയാള സിനിമ പ്രവര്‍ത്തകള്‍ മാറുന്ന രീതിയ്ക്കെതിരെ, കലാകാരനു തൊഴില്‍ നിഷേധിക്കുന്ന മലയാള സിനിമയിലെ മാടമ്പി സംസ്കാരത്തിനെതിരെ മലയാളികള്‍ അധിവസിക്കുന്ന ലോകത്തിന്റെ മിക്ക കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ത്തമാന കല സാഹചര്യത്തില്‍, എതിര്‍പ്പിന്റെ ഒരുമയുള്ള സ്വരങ്ങള്‍ ഏറ്റവും കൂടുതല്‍ മുഴങ്ങി കേള്‍ക്കുന്നത് ഓണ്‍ലൈന്‍ നിവാസികളുടെ വാക്കുകളില്‍ കൂടിയാണ്.


നടുക്കടലില്‍ മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാണ് സമകാലീന മലയാള ചലച്ചിത്രലോകം. പുര കത്തുമ്പോള്‍ വാഴ വെട്ടാനായി സംഘടനകളും അതിന്റെ നേതാക്കളും, എരിതീയില്‍ എണ്ണ ഒഴിക്കുവാന്‍ രാഷ്ട്രീയ പാര്‍ടികള്‍, മുറിവില്‍ ഉപ്പു തേയ്ക്കുവാന്‍ കലാകാരന്മാര്‍ തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍. സംശയലെശ്യമെന്നെ പറയാം 1928 ല്‍ പ്രയാണം തുടങ്ങിയ മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ കൂടിയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

നഷ്ടത്തില്‍ നിന്നും നഷ്ടത്തിലെയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുന്ന ഈ വ്യവസായം, ഒരു പക്ഷെ, തകര്‍ന്നു തരിപ്പണം ആവുകയാണെങ്കില്‍ ആര്‍ക്കാണ് നഷ്ടം?അതൊരിക്കലും പ്രശസ്തിയുടെയും,പണത്തിന്റെയും,സില്‍ബന്ധികളുടെ പൊള്ളയായ പ്രശംസയുടെയും നിഴലില്‍ മനം മയങ്ങി ഇരിക്കുന്ന സോ കാള്‍ഡ് സൂപ്പെര്‍ താരങ്ങള്ക്കോ അവരുടെ ഉപഗ്രഹങ്ങള്‍ക്കോ ആയിരിക്കുകയില്ല. പകരം, ചോരയും ബുദ്ധിയും നീരാക്കി ടിക്കറ്റ്‌ നു വേണ്ടി തെള്ളും ചവിട്ടും കൊണ്ട് , മൂട്ടയും പാറ്റയും നിര്‍ഭയം കുടുംബസമേതം വാഴുന്ന, എ സിയുള്ള തീയേറ്ററുകളില്‍ വിയര്‍ത്തു ഒലിച്ചു സിനിമ കണ്ടു കയ്യടിച്ച പ്രേക്ഷകരാണ്.പാവം നമ്മളാണ്. അത് മറക്കരുത്.

അത് കൊണ്ട് മലയാള സിനിമ പ്രവര്‍ത്തകരോട് ഒരപേക്ഷയുണ്ട്. പ്ലീസ്, ഇനിയെങ്കിലും ഈ കുതികാല്‍ വെട്ടും, കുശുമ്പും, പൊങ്ങച്ചങ്ങളും നിര്‍ത്തി പുതുമയും, വെല്ലുവിളികളും നിറഞ്ഞ സൃഷ്ടികളുമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുക. അവര്‍ ഇനിയും നിങ്ങളെ സ്വീകരിക്കും; ഒരു പക്ഷെ മുന്പുണ്ടായിരുന്നതിനെക്കാള്‍ സ്നേഹത്തോടെ.

ഇതിനും നിങ്ങള്‍ തയാറല്ലെങ്കില്‍ , നിങ്ങളുടെ കാലുകള്‍ക്കടിയിലെ മണ്ണ് ഒലിച്ചു പോവുന്നത് നിങ്ങളറിയുന്നില്ല എന്നെ പറയാനാവൂ.

Thursday, February 18, 2010

അനുഭവങ്ങളെ ഭാഗിക്കുമ്പോള്‍...!

ഭാഗം ഒന്ന്.

ഉച്ചവെയില്‍ കാരണം ചൂടേറിയ
കാറ്റ്, നെറ്റിതടത്തില്‍ 
വിയര്‍പ്പുതുള്ളികള്‍ക്ക് ജന്മമേകുമ്പോള്‍
ഞാന്‍ യാത്ര തുടങ്ങട്ടെ..
പക്ഷെ,
എനിക്കൊന്നുമറിയില്ല .
അറിയാത്തതിനു സമാധാനമേകുവാന്‍
എന്നുമുണ്ടായിരുന്നത് പോലെ,
ഇന്ന് നീയെന്നടുത്തില്ല.


'കണ്ണുകളില്‍ കവിത വിരിയുമെന്ന്'
കവികളില്‍ പലരും പാടി.
പക്ഷെ, നിന്റെ മിഴികള്‍ക്ക് 
മിഴിവേകുന്ന ഭാവമേതെന്ന്
നിര്‍വചിക്കുവാന്‍
ഞാനിന്നും പരാജയപ്പെടുന്നു.


നിന്റെ കണ്ണുകള്‍ തുറക്കുമ്പോള്‍ 
നീല ജലാശയം ഞാന്‍ കാണുന്നു.
നീണ്ട ഒറ്റയടിപ്പാതയും
നിലാവിന്റെ നിറവും എനിക്ക് കാണാം
നിഴലുകളില്ലാതെ.
വീണാ തന്ത്രികള്‍ കാവലാളാകുന്ന
ആ മിഴികള്‍ പതിയെ അടയുമ്പോള്‍ 
എന്റെ മുന്നിലിരുട്ടു ബാക്കി.
എനിക്ക് പേടിയാകും


അന്നേരം,
നിന്റെ ഓര്‍മകളുടെ 
സുഗന്ധവും പേറിയെത്തുന്ന
കാതരയായ കാറ്റെന്നെ തഴുകുമ്പോള്‍
ഉണരുന്ന എനിക്ക് കണിയാകുന്നത്
വെള്ളി വെളിച്ചത്തില്‍ 
നിന്റെ പുഞ്ചിരി...........


ഭാഗം രണ്ട്

ചൊല്ലിക്കൊടുത്ത മനസും 
കല്‍പ്പിച്ചു ഉറപ്പിച്ച വരികളും
ഉറക്ക ചടവുള്ള കണ്ണുകളുമായ്‌
ഞാന്‍...!
 
ഇവിടെയെനിക്കൊന്നും എതിരല്ല
നീയോ, നിന്റെ നിഴലോ,
നിന്നോര്‍മ്മകളുടെ ഭാരം 
തലച്ചുമടാക്കിയ
കാറ്റിന്റെ സീല്‍ക്കാരമോ.., 
ഒന്നും;
അരണ്ട വെളിച്ചമുള്ള 
ഈ കള്ളിമുള്‍ പാതയില്‍ 
എന്നെ തടയുന്നില്ല. 
പകരം
അവയെന്നോട് സഹതപിക്കുന്നു.

ചുടല പറമ്പുകളിലെ 
മുക്കാലും കത്തിയെരിഞ്ഞ 
വിറകു കൊള്ളിയും, ഞാനും
തുല്യര്‍ 
മിക്കപ്പോഴും സ്വപ്നങ്ങളെയും 
ചിലപ്പോള്‍ നഷ്ടങ്ങളെയും 
ഞങ്ങള്‍ എരിച്ചു കളയുന്നു
ചാമ്പലാക്കുന്നു


നിനക്കറിയുമോ?
ഇന്ന് ഞാന്‍ കാണുന്ന 
നിലാവിന്റെ നിറം കറുപ്പ്.
അന്നെന്റെ വിയര്‍പ്പു ഒപ്പിയ 
കാറ്റ്, കാലങ്ങള്‍ക്കിപ്പുറം 
ഇന്നെന്നെ കുത്തി നോവിക്കുന്നു,
കരയിപ്പിക്കുന്നു. 
അതെ;
അന്ന് നിന്റെ സുഗന്ധം 
പേറി വന്ന അതെ കാറ്റ്.

ഇന്നും ഞാന്‍ ഉറങ്ങുന്നതു 
ഇരുട്ടിലാണ്.
ഉണര്‍ന്നു കണ്ണും തിരുമ്മി 
എണീക്കുമ്പോഴും 
ഇരുട്ടെന്ന വ്യത്യാസം മാത്രം.
അതും 
കറുത്ത് കട്ട പിടിച്ച ഇരുട്ട്...!

Sunday, January 10, 2010

പാര്‍ടിയും മതവും

മാര്‍ക്സിസ്റ്റ്‌  പാര്‍ടിയ്ക്ക് നേരെയുള്ള ആക്രമണ ശരങ്ങളില്‍ ഏറ്റവും പുതിയത്. പാര്‍ടിയില്‍ മത സ്വാതന്ത്ര്യം ഇല്ല.  അതിപ്പഴാണോ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് വെളിപാടുണ്ടായത്. കാലാകാലങ്ങളായി തുടര്‍ന്ന് പോരുന്ന നൂലാമാലകള്‍ നിറഞ്ഞ പ്രത്യയശാസ്ത്ര തത്വങ്ങള്‍ പാര്‍ടി കീഴ്ഘടകങ്ങള്‍ വരെയുള്ള സഖാക്കന്മാര്‍ക്ക് വിശദീകരിക്കുവാന്‍ വേണ്ടി  നിരന്തരമായി പാര്‍ടി കത്തുകള്‍ പുറത്തിറക്കാറുണ്ട്. അവയില്‍ ഗൌരവ പൂര്‍ണമായ ചര്‍ച്ചകളും നടത്തിയതിനു ശേഷമാണ് രേഖകള്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. വേറെ ഏതു രാഷ്ട്രീയ പ്രസ്ഥാനമുണ്ട് ഈ നാട്ടില്‍ ഇത് പോലെയുള്ള വഴികള്‍ സ്വീകരിക്കുന്നവ? ഇപ്പോള്‍ പാര്‍ടി പുറത്തിറക്കിയിരിക്കുന്ന തെറ്റ് തിരുത്തല്‍ രേഖയില്‍, ഇപ്പോള്‍ വിവാദത്തിനു വഴി തെളിചിരിക്കുന്ന മതങ്ങള്‍ക്കെതിരെ നിലപാടുള്ള മാര്‍ഗ നിര്‍ദേശവും , മറ്റു അഞ്ചു നിര്‍ദേശങ്ങളും നടപ്പില്‍ വരുത്തുക ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ മാത്രം. പാര്‍ട്ടിയിലെ മേല്‍ത്തട്ട് മുതല്‍ കീഴ്ഘടകങ്ങള്‍ വരെ ചര്‍ച്ച ചെയ്യാനും ഭേദഗതികള്‍ നിര്‍ദേശിക്കാനുമുള്ള സമയം ധാരാളം.

ഈ ഒരു സ്ഥിതി വിശേഷം നിലനില്‍ക്കെ തന്നെയാണ്, പാര്‍ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല, അതിനാല്‍ താഴെ തട്ടിലുള്ള കമ്മറ്റികളില്‍ പോലും അഭിപ്രായം പ്രകടിപ്പിക്കുവാന്‍ സാധ്യമല്ല, ഇനി ഒരു പക്ഷെ സ്വന്തം അഭിപ്രായം ഒരു സഖാവ് പറയുകയാണെങ്കില്‍ അയാള്‍ വിഭാഗീയതയുടെ കുഴലൂത്തുകാരനായും ഏതെങ്കിലും ഗ്രൂപ്പില്‍ പെട്ട ആളായും മുദ്രകുത്തപ്പെടും, തുടങ്ങിയ ഗൌരവ പൂര്‍ണമായ ആരോപണങ്ങള്‍ ഉന്നയിച്ചു ആലപ്പുഴ മുന്‍ സി.പി.എം എം.പി ഡോ. കെ. എസ് മനോജ്‌ എന്ന മനോജ്‌ കുരിശിങ്കല്‍ പാര്‍ടിയില്‍ നിന്നും രാജി വെയ്ക്കുന്നത്.

തീര്‍ച്ചയായും ഇവിടെ സ്വയം പരിശോധനയ്ക്ക് വിധേയമാകേണ്ടത് സി.പി.എം തന്നെയാണ്.  പക്ഷെ മാധ്യമങ്ങള്‍  പറയുന്നത് പോലെ മത വിശ്വാസത്തെ കുറിച്ചുള്ള കാഴ്ചപാടിനെ പറ്റിയോ, പാര്‍ടി അംഗങ്ങള്‍ മതപരമായ  പരിപാടികളില്‍ പങ്കെടുക്കുന്നതിനെ കുറിച്ചോ ഒന്നുമല്ല. രണ്ടു മുന്‍ എം.പി മാര്‍ കാണിച്ചത് പോലെ കോണ്ട്രാക്റ്റ് ബേസില്‍ പാര്‍ടിയില്‍ അംഗത്വം നേടാനും, ബുദ്ധി ജീവിയെന്ന ലേബല്‍ ഒട്ടിച്ചു വെച്ച് സ്ഥാനമാനങ്ങള്‍ നേടാനും ആഗ്രഹിച്ചു പാര്‍ട്ടിയെ സമീപിക്കുന്നവരെ തിരിച്ചറിയുന്ന സമീപനത്തിലാണ്,  തീര്‍ച്ചയായും, പാര്‍ടി ആത്മ പരിശോധന നടത്തേണ്ടത്.

ഈ പാര്‍ടി, മത വിശ്വാസങ്ങള്‍ക്ക് എതിരാണ് എന്നൊരിക്കലും എനിക്ക് പറയാന്‍ സാധിക്കില്ല. ഞാന്‍ കണ്ടു പരിചയിച്ച രീതി അതല്ലെന്നത് കൊണ്ട് തന്നെ. രാവിലെ കുളിച്ചു കുരാ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി , പാവങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനും, അവയ്ക്ക് പരിഹാരം നിര്‍ദേശിക്കാനും പതിവായി എത്തുന്ന ഞങ്ങളുടെ നാട്ടിലെ പാര്‍ടി നേതാക്കന്മാരെയും പ്രവര്‍ത്തകന്മാരെയും നേരിട്ട് അറിയാമെന്നുള്ളത്‌ കൊണ്ട് കൂടിയാണ്.

Tuesday, January 5, 2010

ചിന്തകള്‍ പുനര്‍ജനിക്കുവാന്‍

ഇനിയുമൊരുപാട് കാലമെനിക്കെന്റെ
ചിന്തയാം മൊട്ടുകള്‍,
പഴകി പൊളിഞ്ഞയീ മനസിന്‍റെ
മൂലയിലോളിപ്പിച്ചു, വളമിട്ടു,
പിച്ചകം വിരിയിച്ചതിന്‍
സുഗന്ധം പരത്തീടേണം.

അതിനായെനിക്ക് നിന്‍
താങ്ങു വേണം,
കുളിര്‍ തണലു വേണം,
മൃദുലമാം നിന്‍ കൈവിരലു -
കളെന്‍ നെറ്റിയിലമരുമ്പോള്‍
പൊഴിയുന്ന സംഗീത -
ശ്രവണസുഖവും വേണം.

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter