Thursday, July 24, 2008

പാഴ്സ്വപ്നം

ഒരിക്കല്‍ നാം തണലിനായ് കൊതിക്കും..

വെള്ളത്തിനായ്‌ കേഴും ...

അന്നീ ഭൂമി (അതുന്ടെങ്കില്‍) തുരന്നു മാന്തി,

പണ്ടെങ്ങോ മറവു ചെയ്ത മരങ്ങളുടെ

അസ്ഥികള്‍ തോണ്ടിയെടുത്തു തടയണ പണിയാം.

എങ്ങാനും മഴ പെയ്താല്‍...

വെള്ളം ഒഴുകിയാല്‍ തടഞ്ഞു നിര്‍ത്താം,

അതിനിപ്പോഴെ സ്വപ്നം കാണാം..

Saturday, June 28, 2008

ഡിസംബര്‍ !

ഡിസംബറിന്റെ പുലരികള്‍ എനിക്കിഷ്ടമായിരുന്നു.
മറ്റു ദിവസങ്ങളില്‍ സൂര്യന്റെ പ്രഭാത കിരണങ്ങള്‍ക്ക് ചൂടെറും വരെ പുതപ്പിനുള്ളില്‍ ചുരുണ്ടു കൂടിയിരുന്ന ഞാന്‍ പക്ഷെ ഡിസംബറിന്റെ പ്രഭാതങ്ങള്‍ നഷ്ടപെടാന്‍ ആഗ്രഹിച്ചിരുന്നില്ല. ആ ദിനാരംഭങ്ങളില്‍ ഇരു വശങ്ങളും കാറ്റാടി മരങ്ങളും മുളംകൂട്ടങ്ങളും നിരന്നു നിന്നിരുന്ന മന്പാതയില്‍ കൂടി പ്രകൃതിയുടെ അനുഭൂതി ദായകമായ സംഗീതവും ശ്രവിച്ചു ഞാന്‍ നടക്കുമായിരുന്നു.തലേന്ന് രാത്രിയിലെ തണുപ്പേറിയ മൃദുലമായ കാറ്റില്‍ കൊഴിഞ്ഞു വീണ ഇലകള്‍ക്കും പൂക്കള്‍ക്കും നോവല്‍ എല്ക്കാതെ വേഗം കുറഞ്ഞ കാലടികളാല്‍ നടന്നു അവയോട് സംവദിച്ചിരുന്നു. രാവിലെ ഉണര്‍ത്തു പാട്ട് പാടുന്ന കിളികള്‍ എന്‍റെ കൂട്ടുകാരായി മാറി. ആ ദിവസങ്ങളില്‍ ബാല്യകാലത്തിലെക്കുള്ള മടങ്ങിപോക്ക് എനിക്ക് സാധ്യമായിരുന്നു. പണ്ടു, കയ്യാലകളില്‍ പറ്റിപിടിച്ചു വളരുന്ന ചെടികളില്‍ തങ്ങി നില്ക്കുന്ന ഇളം കുളിരുള്ള ജലബാഷ്പങ്ങള്‍ ശ്രദ്ധയോടെ മിഴികള്‍ക്കുള്ളിലാക്കിയിട്ടു ഞാന്‍ കരയുകയാണ് എന്ന് പറഞ്ഞു കൂട്ടുകാരെ പറ്റിക്കുകയും ചിലപ്പോള്‍ അവരാല്‍ പറ്റിക്കപ്പെടുകയും ചെയ്ത നാളുകള്‍. പക്ഷെ കാലങ്ങള്‍ക്കിപ്പുറം ഈ പ്രഭാത സവാരികള്‍ക്ക് എന്‍റെ നിഴല്‍ പോലും കൂട്ടുണ്ടായിരുന്നില്ല.

എന്നാലിന്ന് ഞാന്‍ ഡിസംബറിന്റെ പുലരികള്‍ ഇഷ്ട്ടപെടുന്നില്ല . അതിനു കാരണമുണ്ട് . കഴിഞ്ഞ ഡിസംബറും ഞാന്‍ കൊതിച്ചിരുന്ന, സ്വപ്നം കണ്ടിരുന്ന പുലരികള്‍ എനിക്ക് സമ്മാനിച്ചിരുന്നു. ആ പുലരികളില്‍ ഒന്നിലാണ് എന്റെ പ്രിയ സുഹൃത്ത് ജീവിതത്തിന്റെ അവസാന അദ്ധ്യായവും എഴുതി തീര്‍ത്ത്‌ മഷിയുണങ്ങാത്ത പേനയുമായി ഈ ലോകത്തിന്റെ പടിപ്പുരയ്ക്കു വെളിയിലേക്ക് കല്‍പ്പടവുകളിറങ്ങി നടന്നു പോയത്.... ഡിസംബര്‍ എന്നോട് കാണിച്ച അനീതി.....!

ഓ! ഞാന്‍ പറയാന്‍ മറന്നു . എന്റെ സുഹൃത്തിനെ കുറിച്ചു. തലയില്‍ അനുസരിക്കാത്ത മുടികളും , കുറ്റി മീശയും , എപ്പോഴും വിഷമം മാത്രം നിഴലിക്കുന്ന വെള്ളാരം കല്ലുകള്‍ പോലെയുള്ള കണ്ണുകളും , അവന് ഒരു പ്രത്യേക ആകര്‍ഷണം നല്‍കിയിരുന്നു. സ്കൂള്‍ ജീവിതത്തിന്‍റെ അവസാന നാളുകളില്‍ മനസ്സില്‍ സ്ഫടികം പോലെ സൂക്ഷിച്ചിരുന്ന ഒരു പ്രേമബന്ധം താഴെ വീണു ചിന്നി ചിതറിയത് വേദനയോടെ അംഗീകരിച്ച എന്റെ പ്രിയ കൂട്ടുകാരന്‍. ആ സംഭവത്തിനു ശേഷമാണെന്ന് തോന്നുന്നു , സ്വതേ പ്രകാശം പരത്തിയിരുന്ന അവന്റെ കണ്ണുകള്‍ക്ക്‌ മേല്‍ വിഷാദത്തിന്റെ സ്ഥായിയായ ഭാവം കാര്‍മേഘം പോലെ വന്നു മൂടിയത്. കാലം പിന്നിടുമ്പോള്‍ അതിന്റെ തീവ്രത കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല.

പൊതുവെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ചിന്തകള്‍ പലപ്പോഴും ഒരുപോലെയായിരിക്കും. എന്നാല്‍ ഞങ്ങള്‍ വ്യത്യസ്തരായിരുന്നു. ഇരു ധ്രുവങ്ങളില്‍ ആയിരുന്നു ഞങ്ങള്‍. ഞങ്ങള്‍ സ്വപ്നങ്ങള്‍ക്ക് വെവ്വേറെ വര്‍ണങ്ങളാണ് ചാലിച്ചത്. ഞങ്ങളുടെ ചിന്തകളും വേറിട്ടതായിരുന്നു. പ്രേമം ദൈവികമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ കാഴ്ചപ്പാടില്‍ പ്രേമം പൈശാചികമായിരുന്നു.
"നീയെനിക്കെന്‍ നെഞ്ചിന്‍ രാഗ താളം ,
നീയെനിക്കെന്നുടെ ആത്മ മോഹം,
നിന്‍ ചിരിയെന്നുടെ വെന്പുലരി ,
നിന്നോര്‍മ്മ എനിക്കെന്നും ജീവവായു"
നാല് രാവുകളും പകലുകളും നീണ്ട പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ , എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി , വളരെയധികം വെട്ടലുകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷം എഴുതിയുണ്ടാക്കിയ ഈ നാലുവരി കവിത ഒരിക്കല്‍ മടിച്ചു മടിച്ചു ഞാനവനെ കാണിച്ചു. പടിഞ്ഞാറന്‍ ചക്രവാളത്തിലെ ചുവന്ന സന്ധ്യാ ദീപവും നോക്കി എന്തൊക്കെയോ സ്വപ്നം കണ്ടിരുന്ന അവന്‍ അത് വാങ്ങി വരികളില്‍ കൂടി കണ്ണോടിച്ചു. പൊതുവെ വിഷമ ഭാവം മുറ്റി നിന്നിരുന്ന ആ കണ്ണുകളില്‍ ക്രൂരമായ ഒരു സങ്കടം നിഴലിക്കുന്നത് ഭീതിയോടെ ഞാന്‍ കണ്ടു. യാതൊരു ദാക്ഷിണ്യവും കൂടാതെ ആ നാലുവരി കവിതയടങ്ങിയ പേപ്പര്‍ വലിച്ചു കീറി അവനത് കാറ്റില്‍ പറത്തി. ഒരു ഇരയെ കിട്ടാന്‍ കാത്തിരുന്നത് പോലെ ചിതറിപ്പോയ എന്റെ സൃഷ്ടിയെയും കൊണ്ടു ദൂരെക്ക് പറന്നകന്ന പടിഞ്ഞാറന്‍ കാറ്റിനെ പിടിച്ചു നിര്‍ത്താനാവാതെ നിസഹായനായി ഞാന്‍ നോക്കി നില്‍ക്കെ അവനിങ്ങനെ പറഞ്ഞു..
" പ്രേമം, പ്രേമത്തിനു താളമില്ല. ഉണ്ടെങ്കില്‍ തന്നെ മരണതാളമാണ്. പ്രേമത്തിന്റെ മാളിക ശ്മശാനമാണ് . ചുടല പറമ്പിലെ തീയില്‍ പ്രേമവും അതിന്റെ വക്താക്കളും എരിഞ്ഞടങ്ങും. എനിക്ക് പുച്ച്ചമാണ് , പ്രേമത്തെയും പ്രേമിക്കുന്നവരെയും. ഈ ലോകത്തില്‍ യുദാസിനെക്കാള്‍ ഞാനവരെ വെറുക്കുന്നു".
പിന്നെയും അവന്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. ഒടുവില്‍ പരിക്ഷീണനായ എന്റെ സുഹൃതിനേം താങ്ങി പിടിച്ചു മലയടിവാരത്തില്‍ കൂടി മടങ്ങവേ എന്റെ കാതിലവന്‍ മന്ത്രിച്ചു....
"കൂട്ടുകാരാ, നീ ഒരാളെയും പ്രേമിക്കരുത്. തകരും , തീര്ച്ചയായും തകരണം. എരിതീയില്‍ വെന്തടങ്ങുന്ന രണ്ടു ഈയാം പാറ്റകളായി നിങ്ങള്‍ മാറും..!"
പക്ഷെ ദുരന്ത പ്രണയകഥയിലെ നായകന്റെ ആപ്തവിലാപങ്ങളായി മാത്രം കണ്ടു ഞാനത് തള്ളിക്കളഞ്ഞു.

മറ്റൊരിക്കല്‍ ലോകത്തില്‍ വെച്ചേറ്റവും സുന്ദരികളെ കാണുന്നതെവിടെ എന്നതിനെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രഭാതാരാധനയും കഴിഞ്ഞു കയ്യിളിലത്താളില്‍ ഭഗവാന്റെ പ്രസാദവും നെറ്റിയില്‍ ചന്ദന കുറിയുമായി അമ്പലത്തിന്റെ പടവുകളിറങ്ങി വരുന്ന പെണ്‍കുട്ടികളില്‍ അലൌകികമായ സൌന്ദര്യം ഞാന്‍ ദര്ശിച്ചപ്പോള്‍ അവന്‍ അതിനെ എതിര്‍ത്തു. ഞായറാഴ്ച കാലത്തു തലയില്‍ നേര്ത്ത ശിരോവസ്ത്രവും ധരിച്ചു റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ കൂടി അരിച്ചിറങ്ങുന്ന സൂര്യ കിരണങ്ങളുടെ ചൂടും ഏറ്റു പള്ളിമെടയിലേക്ക് നടക്കുന്ന ക്രിസ്ത്യാനി പെണ്‍കുട്ടികളില്‍ അവന്‍ സൌന്ദര്യം കണ്ടെത്തി.

ഞാന്‍ പറഞ്ഞില്ലേ, വ്യതാസങ്ങളുടെ പ്രതീകങ്ങള്‍ ആയിരുന്നു ഞങ്ങള്‍. രണ്ടു പേരെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്നതും ഇതേ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ആയിരുന്നു. അതൊരിക്കലും ആടാനോ അടരാനോ ഞങ്ങള്‍ സമ്മതിച്ചില്ല. അങ്ങനെയുള്ള എന്റെ സുഹൃത്തിനെയും കൂട്ട് പിടിച്ചാണ് കഴിഞ്ഞ വര്ഷം തനിയെ വന്ന ഡിസംബര്‍ മടങ്ങിയത്. ഇവിടെ രംഗബോധമില്ലാത്ത കോമാളിയായ്‌ എന്റെ പ്രിയപ്പെട്ട ഡിസംബര്‍ , നീ മാറുകയായിരുന്നു.........!!!!!!!!

ആര്ക്കും വേണ്ടി കാത്തു നില്‍ക്കാതെ ദിനരാത്രങ്ങള്‍ വന്നു പൊയ്ക്കൊണ്ടിരുന്നു. അവന്റെ വേര്പാട് സൃഷ്ടിച്ച ശൂന്യതയില്‍ നിന്നു വെളിയിലരങ്ങാന്‍ ഞാന്‍ കുറെ ശ്രമിച്ചു. അന്നെന്റെ കവിതയടങ്ങിയ കടലാസ് കീറി കാറ്റില്‍ പറത്തി അവന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഞാനൊരു വെല്ലുവിളിയായ് സ്വീകരിച്ചു. ഞാനുമൊരു പെണ്‍കുട്ടിയെ പ്രണയിക്കുവാന്‍ ആരംഭിച്ചു. പ്രണയം എന്നതിലുപരി ആരാധന എന്ന വാക്കാണ്‌ കൂടുതല്‍ ചേരുക. അവളുടെ മനസിലെന്താണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അറിയാന്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ കൂട്ടുകാരന്റെ മുന്‍പില്‍ ഒരു തവണയെങ്കിലും ജയിക്കണം . അത് മാത്രമായിരുന്നു എന്റെ മനസ്സില്‍.
അവള്‍ സുന്ദരിയായിരുന്നു. പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ വാദിച്ചത് പോലെ നെറ്റിയില്‍ ചന്ദന കുറിയോ, തലയില്‍ ശിരോ വസ്ത്രമോ ഇല്ലായിരുന്നു. എന്റെ കൌമാര സ്വപ്നങ്ങളിലെ നായികയെ പറ്റി നാല് വരി കവിതയെഴുതാന്‍ നാല് നാളെടുത്ത ഞാന്‍ പുതിയ പ്രണയിനിയെ പറ്റി ദിനം തോറും കവിതയെഴുതിക്കൊണ്ടിരുന്നു. ഭ്രമകല്‍പ്പനയുടെ ച്ചുഴികള്‍ക്കുള്ളില്‍ അകപ്പെട്ടു പോയ മനസ് യാഥാര്‍ത്ഥ്യത്തിന്റെ തീരത്ത് നിന്നു ഏറെ അകന്നു കഴിഞ്ഞിരുന്നു. വര്‍ത്തമാന കാലത്തിന്റെ ചൂളം വിളികേട്ടു ഞാന്‍ ഉണര്‍ന്നപ്പോഴേക്കും , ഞാന്‍ എന്നിലെ എന്നെ ഉണര്‍ത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അപ്പോഴേക്കും എന്റെ സ്വപ്നങ്ങളിലെ നിശാഗന്ധി കൊഴിഞ്ഞിരുന്നു. എന്നെ ഏറെ നാള്‍ ഉന്മത്തനാക്കിയ ആ സുഗന്ധത്തിനും തീവ്രത കുറഞ്ഞിരുന്നു. അങ്ങനെ എന്റെ കൂട്ടുകാരന്‍ പറഞ്ഞതു പോലെ എന്റെ പ്രേമവും അതിലെ കഥാപാത്രങ്ങളും അവയുടെ സ്വപ്നങ്ങളും ചുടല പറമ്പിലെ തീയില്‍ വീണു വെന്തു വെന്നീരായി.

ഒടുവില്‍ അനിവാര്യമായ അവസാനം വന്നു ചേര്ന്ന ദിവസം, ഞാനെഴുതിയ കവിതകളെല്ലാം കൂട്ടിയിട്ട്‌ കത്തിച്ചു ആ ചാരം വളമാക്കി ഒരു റോസാ ചെടി നട്ടു. എന്നിട്ട് അടുത്ത ഡിസംബര്‍ വരുന്നതും നോക്കി കാത്തിരുന്നു. പഴയതു പോലെ തണുത്ത പ്രഭാതങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. പകരം എന്റെ പ്രേമം ചുട്ടെരിച്ചു ആ ചാരം വളമാക്കിയ പനിനീര്‍ ചെടിയില്‍ നിന്നും പാതി വിടര്‍ന്ന ഒരു റോസാ പുഷ്പം അടര്‍ത്തി, അവനെ അടക്കം ചെയ്ത മാര്‍ബിള്‍ ശിലക്ക് മുകളില്‍ വെച്ചു എന്റെ പരാജയം സമ്മതിക്കുവാന്‍ വേണ്ടി മാത്രം.......................!

Saturday, June 21, 2008

"ആരവിടെ"

ഇന്നലെ രാത്രി ജോസഫ് വിളിച്ചിരുന്നു. കുറെ നാളുകള്‍ക്കു , ഏകദേശം ഒരു വര്‍ഷം ആയിക്കാണണം , ശേഷമാണ് അവനുമായി സംസാരിക്കുന്നത്. എങ്കിലും ശബ്ദം കേട്ടപ്പോ പെട്ടന്ന് മനസിലായി. അല്ലേലും നാല്‌ വര്‍ഷം ഒരുമിച്ചു കഴിഞ്ഞതല്ലേ, ഒരേ കട്ടിലില്‍ ഒരുമിച്ചു ഉറങ്ങിയതല്ലേ, അങ്ങനങ്ങ് മറക്കാന്‍ പറ്റുവോ? മനപ്പൂര്‍വം വിളിക്കാതിരുന്നതല്ല. അവന്റെ മൊബൈല് നമ്പര്‍ മാറിയിരുന്നു. കോളേജില്‍ ഞങ്ങടെ ഗ്രൂപ്പിലെ ( സ്കോര്‍പിയോന്‍സ്) ആരുടെ കയ്യിലും ഇല്ലാരുന്നു. കഴിഞ്ഞയാഴ്ചയാണ് നമ്പൂതിരി ഗ്രൂപ്പ് മെയിലില്‍ അവന്റെ പുതിയ നമ്പര്‍ ഇട്ടത്. അന്നൊന്നു വിളിക്കാന്‍ ഒരു വിഫല ശ്രമം നടത്തിയിരുന്നു ഞാന്‍ . സംസാരിച്ചു കഴിഞ്ഞു ഫോണ്‍ കട്ട് ചെയ്തു കുറേ നേരം ഞാന്‍ അവിടെ തന്നെ ഇരുന്നു, കോളേജ് ഹോസ്റ്റെലിലെ ബഹളങ്ങിലേക്ക് മനസ് പതിയെ അലിയാന്‍ തുടങ്ങിയിരുന്നു..

റൂം നമ്പര്‍ 19 , ഞങ്ങടെ റൂം. ഞങ്ങടെ എന്ന് പറഞ്ഞാല്‍ acm എന്ന അരുണ്‍, ലിജാസ്, റോജന്‍, ജോസഫ് പിന്നെ ഞാനും. ഒരേ ഒരു വാതിലും , രണ്ടു ജനലുകളും, നാല്‌ കട്ടിലും , ഒരു ഫാനും, പിന്നെ കുറേ സ്വപ്നങളും ആയിരുന്നു അതിനുള്ളില്‍ നിറച്ച്. വെളുത്ത പേപ്പറില്‍ കറുത്ത പൊട്ടു പോലെ ആവശ്യമില്ലാതെ കുറേ ടെക്സ്റ്റ് ബുക്സും. ഈ പറഞ്ഞ അഞ്ചു പേരും scorpions എന്ന 33 പേരടങ്ങുന്ന സംഘത്തിലെ മെമ്പര്‍മാരും. ( ഈ ഗ്രൂപ്പിന്റെ കഥകള്‍ ഓരോന്നായി പുറത്തു വരാനിരിക്കുന്നു) .

മൊബൈല് ഫോണ്‍ ഒരു ആഡംബര വസ്തുവെന്ന ലേബല്‍ അഴിച്ചു വെച്ചു അവശ്യ സാധനം എന്ന വേഷം എടുത്തിടാന്‍ തുടങ്ങിയ കാലഘട്ടം. ആവശ്യത്തിലധികം നിയന്ത്രണങ്ങള്‍ പിള്ളാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഭൂരിഭാഗം മാനേജ്മെന്റ് കോളേജുകളില്‍ നിന്നു ഒട്ടും വിഭിന്നമായിരുന്നില്ല ഇവിടുത്തെ സ്ഥിതിയും, അതിലും കൂടുതല്‍ ആണെന്കിലെ ഉള്ളു. അതിന്റെ പരിണിത ഫലമായി കുട്ടികള്‍ ആരും മൊബൈല് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം അവിടെ നിലവിലുണ്ടായിരുന്നു. അടുത്തിടയ്ക്ക് , മൊബൈല് ഫോണ്‍ ഉപയോഗം പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് ഒരു പഠനം തെളിയിച്ചതായി വായിച്ചു. എന്നാല്‍ ഇവിടുത്തെ മൊബൈല് വിരോധം അതൊന്നും കൊണ്ടായിരുന്നില്ല. മാനേജമെന്റിലെ ആര്ക്കും ഉപയോഗിക്കാന്‍ അറിയാത്ത സാധനം അവിടുത്തെ പിള്ളാരും ഉപയോഗിക്കണ്ട. വെരി സിമ്പിള്‍ . അത് കൊണ്ടു ഹോസ്റ്റല്‍ റൂമില്‍ ഒന്നിലും plug point വേണ്ട എന്നും അവര്‍ തീരുമാനിച്ചു. എന്നാല്‍ പയ്യന്മാരുണ്ടോ അടങ്ങിയിരിക്കുന്നു. ആവശ്യമാണല്ലോ സൃഷ്ടിയുടെ മദര്‍, എല്ലാ റൂമിലും വേണ്ട, ഏതെങ്കിലും ഒന്നു രണ്ടു റൂമുകളില്‍ മാത്രം എന്തെങ്കിലും പണി ഒപ്പിച്ചു ചാര്‍ജിങ്ങിനു വഴിയുണ്ടാക്കമെന്നു ഒരു കൂട്ടായ തീരുമാനമെടുത്തു. ഇനിയിപ്പോ എല്ലാ റൂമിലും സെറ്റ് അപ് ഉണ്ടേ മാസത്തി രണ്ടു തവണ വീതമുള്ള റെയ്ഡ് മാമാന്കതീന്നു അതിനെയൊക്കെ ഒളിപ്പിച്ചു വെയ്ക്കാന്‍ ഭയങ്കര പാടാ. ഇതിപ്പോ രണ്ടു റൂമിന്റെ കാര്യം നോക്കിയാ മതിയല്ലോ. അവിടെ ചെക്ക് ചെയ്യാന്‍ വാര്ടെന്‍ കേറുമ്പോ ഫോണും വയറും ചാര്‍ജെരും ലുന്കിക്കുള്ളി ആക്കി കക്കുസി കേറിയാ പോരെ. അങ്ങനെ റൂം നമ്പര്‍ 19 അടക്കം രണ്ടു മുറികള്‍ ചാര്‍ജിംഗ് സെന്റര് ആക്കി പ്രമേയം പാസാക്കി. ഇതിനൊരു കുഴപ്പമുണ്ട്. രാത്രിയില്‍ ഇപ്പൊ ഏതെങ്കിലും ഒരു കാമുകനും അപ്പുറത്തുള്ള ഏതെങ്കിലും ഒരു കാമുകിയും കൂടി , ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഭാവിയിലെ ആ നല്ല നാളുകളെ കുറിച്ചുള്ള സ്വപ്നങ്ങളുടെ പീടിക തിണ്ണയില്‍ കുത്തിയിരുന്ന് വീടിന്റെ ഫൌണ്ടേഷന്‍ കെട്ടാന്‍ എത്ര ലോഡ് കട്ട വേണം എത്ര ലോഡ് മണല്‍ വേണ്ടി വരും, ബാത്ത് റൂം എവിടെയാരിക്കണം തുടങ്ങിയ ആഗോള കാര്യങ്ങള്‍ ചര്ച്ച ചെയ്യുമ്പോ ആയിരിക്കും വില്ലന്‍ ബാറ്ററിയുടെ രൂപത്തില്‍ കടന്നു വരുക. അപ്പൊ പിന്നെ ഏത് charging room ഇലും കടന്നു ചെല്ലാനുള്ള സ്വാഭാവികമായ സ്വാതന്ത്രം കാമുകന്‍ പ്രയോഗിക്കുന്നത് ആ സമയത്തായിരിയ്ക്കും. അവര്ക്കു അപ്പൊ ലോകം മുഴുവന്‍ ഉറങ്ങുന്നതോന്നും വിഷയമല്ല. എത്രയും പെട്ടന്ന് വീടിന്റെ പണി പൂര്‍ത്തിയാക്കണം. ഇതു പോലെയുള്ള ചെറിയ ചെറിയ അസൌകര്യങ്ങള്‍ ഈ മുറികളിലെ അന്തേവാസികള്‍ അനുഭവിച്ചു പോരുന്നു.

നമ്മുടെ ജോസഫിന് രാത്രിയില്‍ സംസാരിക്കുക, അടുത്ത് കിടക്കുന്നവന്റെ മണ്ടേ കേറുക, എന്നിട്ട് രാവിലെ ആകുമ്പോ അതെല്ലാം മറന്നു പോവുക തുടങ്ങിയ ചില നല്ല സ്വഭാവ വിശേഷങ്ങള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ കണ്ടതാ... (ബാക്കി എല്ലായ്പോഴും ഞാനും പോത്തും ഒരു പോലായി പോയി ) അവന്‍ നല്ല ഉറക്കത്തി കിടക്കുന്ന റോജന്റെ മോളി കയറിയിരുന്നു " നിന്നെ ഞാന്‍ കൊല്ലുമെട, സത്യം പറ , നീ സ്വര്‍ണവും രത്നവുമെല്ലാം എവിടാ ഒളിപ്പിച്ചു വെച്ച്ചെക്കുന്നെ" എന്ന് ചോദിക്കുന്നു. ശരീരത്തില്‍ പതിവിലധികം ഭാരം അനുഭവപ്പെട്ടു കണ്ണും തിരുമ്മി എണീക്കാന്‍ നോക്കുമ്പൊ തന്റെ മോളി കേറി ഭീഷണിപ്പെടുത്തുന്ന ജോസഫിനെയാണ്. ജോസഫ് ശ്വാസം എടുക്കാനും വിടാനും വേണ്ടി എടുത്ത ഗ്യാപ്പില്‍ റോജന്‍ ആലോചിച്ചു, ദൈവമേ ഇന്നലെ ഉറങ്ങുന്ന വരെ ഞാനിവന്റെ ഒന്നും എടുത്തില്ലല്ലോ..... അത്രേം ആലോചിച്ച്ചപ്പോഴെക്ക് ജോസഫ് പിന്നേം ഭീഷണിപ്പെടുത്തല്‍ തുടങ്ങി. ഒരു വിധത്തില്‍ ആണ് അന്ന് അവനെ റോജന്റെ മുകളിന്നു ഇറക്കിയത്.

ഇതേ പോലെ മറ്റൊരു ദിവസം , ജോസഫ് ശാന്തനായി കിടന്നുറങ്ങുന്നു. ഒളിപ്പിച്ചു വെച്ച സിനിമ മംഗളം എടുക്കാന്‍ വേണ്ടി റൂമില്‍ വന്നതാ ഞാന്‍. പാവം ഉറങ്ങുവല്ലേ എന്ന് കരുതി ലൈറ്റ്‌ ഇട്ടില്ല, എവിടെയാ ഈ പുസ്തകം ഇരിക്കുന്നെ എന്നാലോചിച്ചു നോക്കുമ്പൊ ദെ അടുത്തയാള് വരുന്നു. നമ്മുടെ മച്ചു, കൂത്ത് പറമ്പ് കാരന്‍ നിതിന്‍. ചുവപ്പിന്റെ കാവല്‍ഭടന്‍ ചാര്‍ജ് തീര്‍ന്ന മൊബൈല് നു ജീവന്‍ കൊടുക്കാന്‍ വന്നതാ. അവനും കണ്ടു പാവം ജോസഫ് കിടന്നുറങ്ങുന്നത്. ലൈറ്റ്‌ ഇടണ്ടാ എന്ന് അവനും കരുതി. വെറുതെ എന്തിനാ അവന്റെ ഉറക്കം കളയുന്നെ പാവം.. റൂമിന്റെ ഒരു മൂലയില്‍ വെച്ചിരിക്കുന്ന കാര്ഡ് ബോര്‍ഡ് പെട്ടിയ്ല്‍ കഴുകാന്‍ വേണ്ടി കൂട്ടിയിട്ടിരിക്കുക്ന്ന തുണികള്‍ക്കിടയില്‍ കൂടി മച്ചുവിന്റെ കൈകള്‍ വയറും ചാര്‍ജറും തപ്പി അലഞ്ഞു നടന്നു . ഞാന്‍ നോക്കുമ്പൊ അറ്റെന്റഷന്‍ ആയി കിടന്നുറങ്ങിയിരുന്ന ജോസഫ് അറ്റെന്റഷന്‍ ആയി എണീക്കുന്നു. എന്നിട്ട് മച്ചുവിന്റെ നേരെ തിരിഞ്ഞു. ഇതൊന്നും അറിയാതെ ഇനിയും പിടി തരാത്ത ചാര്‍ജര്‍ നു വേണ്ടി വാശിയോടെ തപ്പുകയാണ്‌ മച്ചു. ഈ സമയത്തു ഇടി വെട്ടുന്ന പോലെ ജോസഫ് ചോദിച്ചു. "ആരവിടെ" ... "ഓ ഇവന്‍ ഉറങ്ങാതെ കിടക്കുവാരുന്നോ" എന്നും മന്സീ കരുതി മച്ചു പറഞ്ഞു ," ഞാനാ അളിയാ , നീ ഉറങ്ങിക്കോ ഞാന്‍ ഈ ചാര്‍ജര്‍ എടുക്കാന്‍ വന്നതാ" എന്നിട്ട് പിന്നെയും തപ്പല്‍ തുടങ്ങി. "എന്ത് !!!! എന്താണ് നീയി കാണിക്കുന്നത്. ആരുടെ അനുവാദം വാങ്ങിയിട്ടാണ് നീ കൊട്ടാര മുറ്റത്ത്‌ പ്രവേശിച്ചത്‌ . ആരവിടെ ഈ രാജ്യ ദ്രോഹിയെ ചങ്ങലക്കിട്ടു കല്‍ത്തുരുന്കിലടയ്ക്കു. " ഈ ഡയലോഗ് എവിടെയോ കേട്ടിട്ടുണ്ടല്ലോ, മഹാഭാരതമോ ജയ് ഹനുമാനോ എന്നും ചിന്തിച്ചു തിരിഞ്ഞു നോക്കിയ മച്ചു കാണുന്നത് സീരിയലിലെ വില്ലന്മാരുടെ ഭാവത്തോടെ നിക്കുന്ന ജോസേഫിനെയാണ്. " എന്ത് നമ്മുടെ അനുവാദമില്ലാതെ നമ്മുടെ അന്തപുരത്തില്‍ എത്താന്‍ എങ്ങനെ നിനക്കു ധൈര്യമുണ്ടായി ." ദൈവമേ കൊട്ടാര മുറ്റവും കടന്നു ഇത്ര പെട്ടന്ന് ഇവന്‍ അന്തപുരത്തി എത്തിയോ എന്ന് ഞാന്‍ ആലോചിക്കുമ്പോ താന്‍ നിക്കുന്ന ഇടവും വാതിലും തമ്മില്‍ എത്ര ദൂരമുണ്ട് എന്ന് നോക്കുവാരുന്നു മച്ചു . "അളിയാ ഇതു ഞാനാ മച്ചു ." ഇത്രയും അതിനിടയ്ക്ക് അവന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. " നിനക്കിത്ത്രയും ധൈര്യമോ ? ധിക്കാരി .... ഇനി ഇവിടെ നിന്നെ കണ്ടാല്‍..... ജീവന്‍ വേണമെങ്ങി ഓടി രക്ഷപ്പെട്ടോ ....." ജോസഫ് വിടുന്ന ഭാവമില്ലാ.. ഇതിനിടയില്‍ എങ്ങനെയോ മച്ചു വാതിലിന്റെ അടുത്തെത്തി എന്റമ്മോ എന്ന് വിളിച്ചു ഓടി രക്ഷപെട്ടു. എനിക്കിനി ഒരു വാരികയും വേണ്ട എന്ന് കരുതി ഞാനും ഓടാന്‍ തുടങ്ങിയപ്പോ ,എങ്ങനെയോ , വിറയല് കാരണമാകണം , എന്റെ കൈ സ്വിച്ചില്‍ തട്ടി ട്യൂബ് ഓണായി . ആ വെള്ള വെളിച്ചത്തി ഞാന്‍ കണ്ടത്, താളവട്ടത്തില്‍ സോമന്റെ കയ്യില്‍ നിന്നും അടി വാങ്ങി താന്ക്സും പറഞ്ഞു പോവുന്ന ജഗതിയെ പോലെ, നിഷ്കളങ്കനായി എന്നെ നോക്കി ഇരിക്കുന്ന ജോസേഫിനെയാ.. "എന്തുവാടേ ഉറങ്ങാനും സമ്മതിക്കൂലെ ... എന്തൊരു ബഹളമാ ഇവിടെ.. നീ വെളിയില്‍ പോകുവാനെ ആ ട്യൂബ് ഓഫ് ആക്കിയെരു , ... ആ പിന്നെ നാളെ രാവിലെ എണീക്കുമ്പോ എന്നേം കൂടെ വിളിക്കണെ..." ഇത്രേം പറഞ്ഞു ജോസഫ് വീണ്ടും ഉറങ്ങാന്‍ കിടന്നു. എല്ലാരോടും പറയാന്‍ പുതിയൊരു കഥ കിട്ടിയെന്ന സന്തോഷത്തോടെ ട്യൂബ് ഉം ഓഫാക്കി ഞാന്‍ പയ്യന്മാരുടെ അടുത്തെയ്ക്കും.

Saturday, June 14, 2008

വീണ്ടും പ്രഭാതം

യെവനും ബ്ലോഗോ, എന്ന് ആള്‍ക്കാരെ കൊണ്ടു പറയിക്കാന്‍ ഞാനുമൊരു ബ്ലോഗ് തുടങ്ങി, അത് കുറെക്കാലം മുന്പാ... ദെ ഇപ്പൊ അതൊന്നു തുടച്ചു മിനുക്കിയെടുത്തെക്കുവാ , ..

ഇനി തുടയ്ക്കാന്‍ എനിക്ക് വയ്യ, അത് കൊണ്ടു ഇതൊനു‌ നേരെ കൊണ്ടു പോകണമെന്നാ ആഗ്രഹം..

അപ്പൊ എങ്ങനാ, ഞാന്‍ ഫസ്റ്റ് ഇട്ടു ഒന്നു പതിയെ റൈസ് ചെയ്യാന്‍ പോവാണേ ..

കൂടെത്തന്നെ ഉണ്ടാവൂലെ ...

പിന്തുടരുന്നവര്‍

ജാലകം

സന്ദര്‍ശകര്‍

ഇന്ന്

ട്വിറ്റെര്‍

Follow PrasanthGJ on Twitter